Home Politics മോദിയുടെ ലക്ഷ്യം കോൺഗ്രസ് രഹിത ഭാരതം; കേരളത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായി സിപിഎമ്മിനെ നേരിടും; വിജയം സുനിശ്ചിതം: അശോക് ഗെഹലോട്ട്

മോദിയുടെ ലക്ഷ്യം കോൺഗ്രസ് രഹിത ഭാരതം; കേരളത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായി സിപിഎമ്മിനെ നേരിടും; വിജയം സുനിശ്ചിതം: അശോക് ഗെഹലോട്ട്

0

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി സിപിഎമ്മിനെ നേരിടുമെന്നും വിജയം സുനിശ്ചിതമെന്നും കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹലോട്ട്. കേരളത്തിലും പശ്ചിമബംഗാളിലും സാഹചര്യം വ്യത്യസ്തമാണ്. ബംഗാളില്‍ ബിജെപിയെ തകര്‍ക്കുന്നതിനാണ് സിപിഎമ്മിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതെന്ന് അശോക് ഗെഹലോട്ട് പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചാൽ നടപ്പാകുന്നത് കോൺഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്രമോദിയുടെ ലക്ഷ്യമാണെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു. എ ഐ സി സി നിരീക്ഷകനായി കേരളത്തിലെ കോൺഗ്രസിന്റെ പ്രവ‍ർത്തനം ഏകോപിപ്പിക്കാനെത്തിയ അദ്ദേഹം ഇന്ദിരഭവനിലെ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കേരളത്തിൽ അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറും. യു ഡി എഫും എൽ ഡി എഫും മാറി മാറി വരുന്നു. നമ്മുടെ പോരാട്ടം ബി ജെ പിക്കെതിരെയാണ്. ബംഗാളിൽ സി പി എമ്മുമായി കോൺഗ്രസ് സഹകരിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ് മുക്ത ഭാരതം എന്നതാണ് മോദിയുടെ ലക്ഷ്യം. കേരളത്തിൽ എൽ ഡി എഫിനെ ജയിപ്പിച്ചാലും മോദിയുടെ ആ ലക്ഷ്യമാണ് നടക്കുന്നതെന്ന് ഗെഹ്‌ലോട്ട് ഓർമ്മിപ്പിച്ചു.

കേരളത്തിനൊപ്പം അസാം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ സംസ്ഥാനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇവിടെയെല്ലാം തിരിച്ചു വരാനുളള ശ്രമത്തിലാണ് കോൺഗ്രസ്. കോൺഗ്രസിന് അകത്ത് തർക്കങ്ങളും അഭിപ്രായ ഭിന്നതകളുമുണ്ടെന്ന് സ്ഥാപിച്ച് കോൺഗ്രസിന്റേയും യു ഡി എഫിന്റേയും തിരിച്ചു വരവിന് തടയിടാൻ ശ്രമിക്കുകയാണ് ചിലരെന്നും ഗഹ്‌ലോട്ട് പറഞ്ഞു.

രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും കോൺഗ്രസുണ്ട്. ഏത് ഗ്രാമത്തിലും കോൺഗ്രസുണ്ട്. രാജ്യത്തെ ഒന്നിച്ചു നി‍ർത്തുന്ന മഹാശക്തിയാണ് കോൺഗ്രസ്. കോൺഗ്രസ് പ്രവ‍ർത്തകരും നേതാക്കളും ഒറ്റക്കെട്ടായി പ്രവ‍ർത്തിക്കണം. കോൺഗ്രസിന് എതിരേ സി പി എമ്മും ബിജെപിയും ശക്തമായ പ്രചാരണം നടത്തുകയാണ്. അതിനെയെല്ലാം മറികടന്ന് കോൺഗ്രസിന്റെ വികസന സന്ദേശം കേരളത്തിലെ എല്ലാവീടുകളിലും എത്തിക്കാൻ സാധിക്കണം. രാഹുൽ ഗാന്ധി നിങ്ങളുടെ പാ‍ർലമെന്റ് അംഗമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഉത്തരവാദിത്തം വ‍ർദ്ധിച്ചിരിക്കുകയാണെന്നും നേതാക്കളെ ഗ‌ഹ്‌ലോട്ട് ഓർമ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here