തിരുവനന്തപുരം: സംസ്ഥാനത്തേയ്ക്ക് പരീക്ഷണം പൂർത്തിയാകാത്ത കൊവാക്സിന്റെ 37,000 ഡോസ് ഇന്ന് തിരുവനന്തപുരത്തെത്തിക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തൽക്കാലം വിതരണം ചെയ്യേണ്ടെന്നാണ് സർക്കാർ തീരുമാനം. എന്നാൽ സുരക്ഷിതമെന്നാണ് കേന്ദ്ര സർക്കാരും വാക്സീൻ നിർമാതാക്കളും അറിയിക്കുന്നത്.
സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവിഷീൽഡ് വാക്സീനാണ് കേരളത്തിൽ ഇപ്പോൾ വിതരണം ചെയ്യുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോ ടെക് നിർമിച്ച വാക്സീൻ തിരുവനന്തപുരം മേഖല വാക്സീൻ സ്റ്റോറിൽ സൂക്ഷിക്കും. വ്യക്തമായ ഉത്തരവ് ലഭിക്കുന്നതു വരെ വിതരണം ചെയ്യേണ്ടെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം.
മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കും മുമ്പേ അനുമതി നല്കിയതാണ് കൊവാക്സിനെ വിവാദത്തിലാക്കിയത്. ഫലപ്രാപ്തി വേണ്ടവിധത്തിൽ തെളിയിക്കപ്പെടാത്ത വാക്സീന് തിടുക്കപ്പെട്ട് അനുമതി നല്കിയെന്ന് പ്രതിപക്ഷ പാർട്ടികളും ഒരു വിഭാഗം ആരോഗ്യ പ്രവർത്തകരും വിമർശനമുന്നയിക്കുന്നു. എന്നാൽ സുരക്ഷിതമെന്നാണ് കേന്ദ്ര സർക്കാരും വാക്സീൻ നിർമാതാക്കളും പറയുന്നത്.
ഡെൽഹിയിലുൾപ്പെടെ പ്രധാന ആശുപത്രികളിൽ കൊവാക്സിൻ വിതരണം ചെയ്യുന്നുണ്ട്. നിലവിൽ ആർക്കും പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവിഷീൽഡ് വാക്സീനാണ് കേരളത്തിൽ ഇപ്പോൾ വിതരണം ചെയ്യുന്നത്. 47, 893 പേരാണ് ഇതു വരെ വാക്സീൻ സ്വീകരിച്ചത്.
ഇന്നലെ മാത്രം 12,120 പേർ വാക്സീൻ സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകർക്ക് അറിയിപ്പ് നൽകുന്ന സംവിധാനത്തിലെ ന്യൂനതകൾ പരിഹരിച്ചതോടെ കഴിഞ്ഞ രണ്ടു ദിവസമായി വാക്സീൻ സ്വീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നു.