ന്യൂഡെൽഹി: നിയമവിരുദ്ധമായി 5.62 ലക്ഷം ഇന്ത്യൻ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ ശേഖരിച്ചതിന് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേംബ്രിജ് അനലിറ്റിക്കയ്ക്ക എന്ന വിവര വിശകലന സ്ഥാപനത്തിനെതിരെയും ഗ്ലോബൽ സയൻസ് റിസർച്ച് (ജിഎസ്ആർഎൽ) എന്ന കമ്പനിയ്ക്കെതിരെയും സിബിഐ കേസ് രജിസ്റ്റർ ചെയ്തു.
കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്ക് വിവരച്ചോർച്ച വിഷയം സിബിഐ അന്വേഷിക്കുമെന്ന് 2018-ൽ ഐടി മന്ത്രി രവിശങ്കർ പ്രസാദ് പാർലമെന്റിനെ അറിയിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇരു സ്ഥാപനങ്ങൾക്കുമെതിരെ ഗൂഢാലോചന, സൈബർ കുറ്റകൃത്യം എന്നിവയിലാണ് കേസ്.
ഇന്ത്യയിൽനിന്നുള്ള 5.62 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ ജിഎസ്ആർഎൽ നിയമവിരുദ്ധമായി ശേഖരിച്ചുവെന്നും അത് കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവെച്ചുവെന്നും സിബഐയുടെ ചോദ്യം ചെയ്യലിൽ ഫെയ്സ്ബുക്ക് പറഞ്ഞു. ജിഎസ്ആർഎൽ സ്ഥാപകനായ ഡോ. അലക്സാണ്ടർ കോഗൻ നിർമിച്ച ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ് എന്ന ആപ്പിലൂടെയാണ് ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നത്.
അക്കാദമിക് ഗവേഷണ ആവശ്യങ്ങൾക്കെന്ന പേരിലാണ് ഫെയ്സ്ബുക്കുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ജിഎസ്ആർഎൽ വിവരങ്ങൾ ശേഖരിച്ചത്. എന്നാൽ ഇവർ ഉപയോക്താക്കളെ കുറിച്ച് അനുവാദമില്ലാതെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവെന്നും സിബിഐ കണ്ടെത്തി.
ജനസംഖ്യാ വിവരങ്ങൾ, ലൈക്ക് ചെയ്ത പേജുകൾ, സ്വകാര്യ ചാറ്റിലെ ഉള്ളടക്കങ്ങൾ എന്നിവ ആപ്പ് ഉപയോക്താക്കളുടെ അനുവാദമില്ലാതെ ശേഖരിച്ചിട്ടുണ്ട്. ആഗോള തലത്തിൽ 87 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ ഈ രീതിയിൽ ശേഖരിച്ചിട്ടുണ്ട്.