ഇസ്ലാമാബാദ്: പാകിസ്ഥാന് ചൈന അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ കൈമാറുമെന്ന് ഉറപ്പുനൽകിയതായി പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. ചൈനീസ് പ്രതിനിധി വാങ് യിമായുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് ഖുറേഷി ഇക്കാര്യം വീഡിയോ സന്ദേശത്തിലൂടെ പുറത്തുവിട്ടത്.
വാക്സിൻ കയറ്റി അയക്കാനായി പാക് വിമാനത്തെ ചൈനയിലേക്ക് അയക്കണമെന്ന് വാങ് യി പറഞ്ഞതായും ഖുറേഷി അറിയിച്ചു. ജനുവരി 31 നകം ചൈനയിൽ നിന്നുള്ള വാക്സിൻ പാകിസ്താനിലെത്തും.
‘ജനുവരി 31 നകം അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ പാകിസ്താന് നൽകുമെന്ന് ചൈന ഉറപ്പുനൽകിയിരിക്കുന്നു. വാക്സിൻ എത്തിക്കാൻ പാകിസ്താനിൽ നിന്ന് വിമാനം അയക്കണമെന്ന് ചൈന നിർദേശിച്ചിട്ടുണ്ട്. ആദ്യ ബാച്ച് വാക്സിൻ സൗജന്യമായിരിക്കും. ഇത് രാജ്യത്തിനുള്ള വലിയ സഹായമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല സൗഹൃദത്തിന്റെ സൂചകമാണ് ഈ നടപടിയെന്നും അതിനോടെ കടപ്പെട്ടിരിക്കുന്നു’ – ഖുറേഷി വീഡിയോയിൽ പറയുന്നു.
ചൈനയുടെ സിനോഫാം വാക്സിനാണ് പാകിസ്താന് ലഭിക്കുക. പാക് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി സിനോഫാം വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്. കുറഞ്ഞത് 11 ലക്ഷം ഡോസ് വാക്സിനാണ് പാകിസ്താന് ആവശ്യം. ഫെബ്രുവരി അവസാനത്തോടെ മുഴുവൻ ഡോസും നൽകുമെന്ന് ചൈന അറിയിച്ചതായും ഖുറേഷി പറഞ്ഞു.
5.2 ലക്ഷം പേർക്കാണ് പാക്സ്താനിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 11,157 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഭാവിയിലും ഈ സഹകരണം ഉണ്ടാവുമെന്നും കാൻസിനോ ബയോലോജിക്സിന്റെ സിനോഫാം വാക്സിൻ പാകിസ്താനിൽ നിർമിക്കുന്നതിനെക്കുറിച്ച് വാങ് യിയുമായി ചർച്ച ചെയ്തെന്നും ഖുറേഷി വ്യക്തമാക്കി.