ന്യൂഡെൽഹി: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ മുഖ്യപ്രതി ജോളിക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ആദ്യഭര്‍ത്താവ് റോയിയുടെ മാതാവ് അന്നമ്മ തോമസിനെ സൈനയ്ഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. നേരത്തെ സിലി വധക്കേസിലും ജോളിക്കു ജാമ്യം ലഭിച്ചിരുന്നു. ജോളിക്കെതിരെ മറ്റു കേസുകളില്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍ ജോളി ജയിലില്‍ തന്നെയാണ്.
അന്വേഷണ വിവരം ഉദ്യോഗസ്ഥര്‍ പുറത്തു വിടുന്നതിനെതിരേ ഹൈക്കോടതി ഉത്തരവില്‍ വിമര്‍ശനമുണ്ടായിരുന്നു. പോലീസ് രേഖപ്പെടുത്തിയ ജോളിയുടെ കുറ്റസമ്മത മൊഴികളില്‍ വൈരുധ്യമുണ്ടെന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം അനുവദിച്ചത്. സാമൂഹിക പ്രാധാന്യമുള്ള കേസായതിനാലാണു അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2012 ഓഗസ്റ്റ് 22-ന് അന്നമ്മ തോമസിന്റെ കൊലപാതകത്തോടെയാണു കൂടത്തായി കൊലപാതക പരമ്പര തുടങ്ങുന്നത്. നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി നല്‍കിയാണു ജോളി അന്നമ്മയെ കൊന്നതെന്നാണു കുറ്റപത്രം. കൊലപാതക പരമ്പരയിലെ മറ്റു കേസുകളിലും കൂട്ടുപ്രതികള്‍ ഉണ്ടായിരുന്നെങ്കിലും അന്നമ്മ തോമസ് കേസില്‍ ജോളി മാത്രമാണു പ്രതി.
കൂടത്തായ് പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണു മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയാറാക്കിയ പരാതിയിലെ രഹസ്യ അന്വേഷണത്തിലാണു കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.
അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരാണു കൊല്ലപ്പെട്ടത്.