ന്യൂഡെൽഹി: ആധാറിനെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് തള്ളി. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ, ബി ആർ ഗവായ് എന്നിവർ കേസിൽ ഇനി പുനഃപരിശോധന ആവശ്യമില്ലെന്ന് വിധിയെഴുതി. ഭരണഘടനാ ബഞ്ചിലെ നാല് ജഡ്ജിമാർ ഹർജി ഇനി പരിഗണിക്കേണ്ടതില്ലെന്ന് വിധിച്ചു.
ജസ്റ്റിസ് ചന്ദ്രചൂഢ് മാത്രം അതിനോട് വിയോജിച്ചു. കേസ് വിശാലബഞ്ചിലേക്ക് വിടണമെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ് സ്വന്തം വിധിന്യായത്തിൽ പറഞ്ഞത്. അങ്ങനെ, ഏകവിയോജനവിധിയോടെ 4 : 1 എന്ന നിലയിൽ പുനഃപരിശോധനാ ഹർജികൾ തള്ളാൻ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.
നേരത്തേ പുറപ്പെടുവിച്ച വിധിയിൽ പുനഃപരിശോധന എന്തുകൊണ്ട് വേണം എന്ന കാര്യം സ്ഥാപിക്കുന്ന രീതിയിൽ ഒരു വാദവും ഉന്നയിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ല എന്നാണ് മറ്റ് നാല് ന്യായാധിപരും എഴുതിയത്. രണ്ട് പേജുള്ള വിധിന്യായമാണ് നാല് ന്യായാധിപരും ചേർന്ന് പുറത്തുവിട്ടിരിക്കുന്നത്.
2013-ൽ തുടങ്ങിയതാണ് സുപ്രീംകോടതിയിൽ ആധാറിനെച്ചൊല്ലിയുള്ള നിയമപോരാട്ടങ്ങൾ. 2016-ലാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബഞ്ച് ആധാർ നിയമപരമായി നിലനിൽക്കുമെന്ന് കാണിച്ച് ഭൂരിപക്ഷവിധി പ്രസ്താവിച്ചത്. സബ്സിഡി ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾക്കും പാൻ കാർഡിനും ആദായനികുതി റിട്ടേണുകൾക്കും ആധാർ നിർബന്ധമായി തുടരും. എന്നാൽ, ബാങ്ക് അക്കൗണ്ടിനും മൊബൈൽ നമ്പറിനും ആധാർ വേണ്ട. സ്കൂൾ പ്രവേശനം, വിവിധ പരീക്ഷകൾ എന്നിവയ്ക്കും ആധാർ ചോദിക്കരുത്. സ്വകാര്യ കമ്പനികൾ ആധാർ ചോദിക്കരുത. ആധാർ നിയമത്തിലെ ചില വകുപ്പുകളും സുപ്രീംകോടതി റദ്ദാക്കിയിരുന്നു.