മലപ്പുറം: പാണ്ടിക്കാട് പോക്സോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മേലാറ്റൂർ എടയാറ്റൂർ സ്വദേശി കുറ്റിക്കൽ ജിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി പതിനേഴുകാരി പീഡനത്തിന് ഇരയായ കേസിൽ നാൽപത്തിനാല് പേരാണ് പ്രതിപട്ടികയിൽ ഉള്ളത്.
ഇതിൽ അറസ്റ്റിലാകുന്ന ഇരുപത്തി ഒന്നാമത്തെ ആളാണ് ജിബിൻ. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന ഇയാളെ വളാഞ്ചേരിയിൽ വെച്ചാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. 2016, 2017, 2020 ലുമായി 32 കേസുകളാണ് സംഭത്തിലുള്ളത്.ഇതിൻ 29 കേസുകളും 2020 ലാണ് നടന്നത്.
പോക്സോ കേസിൽ ഇരയായ കുട്ടികളെ നിരീക്ഷിച്ച് സുരക്ഷ ഒരുക്കുകയും തുടർ കൗൺസിലിംഗ് നൽകുകയും ചെയ്യണമെന്നാണ് നിയമം. ഇത് പാടെ അവഗണിക്കപ്പെട്ടു. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ഷെൽട്ടർ ഹോമിലെ ഫീൽഡ് വർക്കർ, പോലീസ് എന്നിവർ ഇതിൽ വീഴ്ച്ച വരുത്തിയെന്ന ആരോപണമുയർന്നിരുന്നു.
സംഭവം വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ ചുമതലയുള്ള വി.പി.ഷംസിന്‍റെ മേൽനോട്ടത്തിൽ മൂന്ന് സിഐമാരും 7 എസ്‌ഐ മാരും ഉൾപ്പെടുന്ന പ്രത്യേക സംഘത്തെകേസ് അന്വേഷിക്കാൻ നിയോഗിച്ചിട്ടുണ്ട്.