ന്യൂഡെൽഹി: അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതായി റിപ്പോർട്ട്. സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ ഉദ്ധരിച്ച് എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റിലെയും 2020 നവംബറിലെയും സാറ്റ്‌ലൈറ്റ് ചിത്രങ്ങളും പുറത്തുവിട്ടു. ഇക്കാലയളവിലാണ് അപ്പർ സുബാൻസിരി ജില്ലയിലെ സാരി ചു നദിക്കരയിൽ പുതിയ ഗ്രാമം പടുത്തുയർത്തിയത്.
ഇന്ത്യയുടെ ഭാഗത്ത് 4.5 കിലോമീറ്ററിൽ 101 വീടുകൾ സഹിതമാണ് ചൈന ഗ്രാമം നിർമ്മിച്ചതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംഘർഷം നിലനിൽക്കെയാണ് ചൈന കടന്നുകയറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ചിത്രങ്ങൾ പുറത്തുവന്നത്.
കഴിഞ്ഞ വർഷം ഗൽവാൻ വാലിയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. എത്ര ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏറെക്കാലമായി ഇന്ത്യയും ചൈനയും അതിർത്തി തർക്കമുള്ള പ്രദേശമാണ് ഇത്.
ചൈനയുടെ കടന്നുകയറ്റം സംബന്ധിച്ച് അന്വേഷണങ്ങളെ വിദേശകാര്യ മന്ത്രാലയവും തള്ളിയില്ല. അതിർത്തിയിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായുള്ള റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടെന്നും ഏറെക്കാലമായി ഇത്തരം നടപടികൾ ചൈന തുടരുകയാണെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. അതിർത്തി പ്രദേശങ്ങളെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്ന നടപടികൾ തുടരുമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു.