പതിമൂന്നുകാരനായ ആൺകുട്ടിയ്ക്ക് ക്രൂരകൂട്ടപീഡനം; നിർബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ന്യുഡെൽഹി: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച് വീണ്ടും രാജ്യതലസാഥാനത്ത് കൂട്ടബലാത്സംഗം. മാംസക്കച്ചവടത്തിനായി നിർബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ പതിമൂന്ന് വയസുകാരനാണ് ബലാത്സംഗത്തിനിരയായത്. ഡെൽഹി ലക്ഷ്മി നഗറിലെ നൃത്തപരിപാടിയിലാണ് അറസ്റ്റിലായ പ്രതികളിലൊരാൾ കുട്ടിയെ കാണുന്നത്. നൃത്തപരിശീലനം നൽകാമെന്ന പേരി‍ൽ ഇയാൾ കുട്ടിയുമായി സൗഹ‍ൃദം സ്ഥാപിച്ചു.

മന്ദാവലിയിൽ ഡാൻസ് പരിപാടികളിൽ കുട്ടിയെ പങ്കെടുപ്പിക്കുകയും ചെയ്തു. ഇതിനുളള പ്രതിഫലവും നൽകി. പിന്നീട് ഇയാൾ കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി. കുട്ടിയെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു എന്നാണ് ഡെൽഹി വനിതാ കമ്മിഷൻ പറയുന്നത്. മാറ്റം വേഗത്തിലാക്കാൻ ഹോർമോൺ തെറാപ്പിയും ചെയ്യിപ്പിച്ചു.

ഭിക്ഷാടനത്തിനും വേശ്യാവൃത്തിക്കും വേണ്ടിയാണ് ഇയാൾ കുട്ടിയെ ലിംഗമാറ്റത്തിന് നിർബന്ധിച്ചത്. എന്നാൽ അതിനു പുറമെ ഇയാളും കൂട്ടാളികളും ചേർന്ന് കുട്ടിയെ കൂട്ടമായ ബലാത്സംഗത്തിനും ഇരയാക്കി. കുട്ടിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം ചേർന്ന് പീഡിപ്പിച്ചത്. ലോക്ക്ഡൗൺ നഗരത്തിൽ കർശനമാക്കിയതോടെ കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു.

എന്നാൽ അവിടം കൊണ്ടും തീർന്നില്ല. തപ്പിപ്പിടിച്ചെത്തി സംഘം പിന്നെയും വീട്ടിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി. വീണ്ടും അതിദാരുണമായി പീ‍ഡിപ്പിച്ചു. രണ്ടു ദിവസങ്ങൾക്ക് മുമ്പ് കുട്ടി അതിശയകരമായി ന്യൂഡെൽഹി റെയിൽവെ സ്റ്റേഷനിലെത്തി. ഇതുവരെയുണ്ടായ കാര്യങ്ങൾ കുട്ടി ഒരു അഭിഭാഷകനോട് പറയുകയും, അവർ കുട്ടിയെ ഡെൽഹി വനിതാ കമ്മിഷന് കൈമാറുകയും ചെയ്തു. കേസ് റജിസ്റ്റർ ചെയ്ത ഉടനെ ആരോപണ വിധേയരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.