Home State ഭക്തരുടെ കാത്തിരിപ്പിന് വിരാമം; പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു

ഭക്തരുടെ കാത്തിരിപ്പിന് വിരാമം; പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു

0

ശബരിമല: ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ശബരിമലയിൽ ജ്യോതി തെളിയുന്നതും കാത്ത് ആകാശത്തേക്ക് കണ്ണയച്ചു നിൽക്കുകയായിരുന്നു ഭക്തർ. തിരുവാഭരണങ്ങൾ ഭഗവാന് ചാർത്തി ദീപാരാധന തീരുമ്പോൾ ആ കണ്ണുകളെല്ലാം പൊന്നമ്പലമേട്ടിൽ. ഇരുൾവീഴും മുമ്പ് 6.42ന് ജ്യോതി തെളിഞ്ഞപ്പോൾ ശരണം വിളികൾ ഉച്ചസ്ഥായിലായി.

സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വി.കെ.ജയരാജ് പോറ്റിയും ചേർന്ന് അയ്യപ്പവിഗ്രഹത്തിൽ ചാർത്തി. ദീപാരാധനയ്ക്ക് പിന്നാലെ സെക്കൻഡുകളുടെ വ്യത്യാസത്തിൽ മൂന്ന് തവണ പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു. ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു.

ഭക്തിയും അപൂർവതയും ഒത്തുചേർന്ന മകരവിളക്ക് ദർശനത്തിൽ അയ്യപ്പ ഭക്തരുടെ മനം നിറഞ്ഞു. കൊറോണ സാഹചര്യത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഇത്തവത്തെ മകര വിളക്ക് ദർശനം. 5000 പേർക്കാണ് സന്നിധാനത്ത് ജ്യോതി ദർശിക്കാനുള്ള അവസരമുണ്ടായിരുന്നത്.

സന്നിധാനത്തുനിന്ന് മാത്രമേ മകരജ്യോതി ദർശിക്കാൻ അനുമതിയുണ്ടായിരുന്നുള്ളു. പാഞ്ചാലിമേട്, പുൽമേട്, പരുന്തുപാറ തുടങ്ങി സാധാരണ തീർഥാടകർ തടിച്ചുകൂടാറുള്ള സ്ഥലങ്ങളിൽ നിന്നൊന്നും ഇത്തവണ വിളക്ക് കാണാൻ അനുവദിച്ചിരുന്നില്ല.

താപസ ഭാവത്തിലാണ് ശബരിമലയിലെ പ്രതിഷ്ഠ. എന്നാൽ വില്ലാളിവീരനായ ഭാവത്തിൽ കാണണമെന്ന പിതാവായ പന്തളത്ത് രാജാവിന്റെ ആഗ്രഹ പൂർത്തീകരണത്തിനായാണ് ഈ ഒരു ദിവസം തിരുവാഭരണങ്ങൾ സ്വീകരിക്കുന്നത്. ശബരിമലയിൽ ക്ഷേത്രം സ്ഥാപിച്ചതെന്ന് കരുതുന്നതും മകരസംക്രമ ദിനത്തിലാണെന്നാണ് വിശ്വാസം. അയ്യപ്പൻ ജനിച്ചെന്ന് കരുതുന്നതും, അയ്യപ്പൻ ശബരിമല ക്ഷേത്രത്തിലെ ധർമ ശാസ്താവിന്റെ വിഗ്രഹത്തിൽ വിലയം പ്രാപിച്ചെന്ന് കരുതുന്നതും ഈ ദിനത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here