കൊളംബോ: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോയിൻ അലിയെ ബാധിച്ചിരിക്കുന്നത് ബ്രിട്ടനിലെ അതിതീവ്ര കൊറോണ വൈറസെന്ന് ശ്രീലങ്കൻ ആരോഗ്യവകുപ്പ് അധികൃതർ. മോയിൻ അലി ശ്രീലങ്കയിലെത്തി 10 ദിവസത്തിനു ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്.
രാജ്യത്ത് ആദ്യമായാണ് അതിതീവ്ര വൈറസ് ബാധ സ്ഥീരീകരിക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് എപ്പിഡെമിയോളജിസ്റ്റ് ഹേമന്ത ഹെരാത്ത് പറഞ്ഞു. അതിനാൽ തന്നെ രാജ്യത്ത് ഇദ്ദേഹത്തിൽ നിന്ന് വൈറസ് പടരുന്നത് തടയാൻ കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്ന് ശ്രീലങ്കൻ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു.
ശ്രീലങ്കയിൽ എത്തിയതിന് ശേഷം ജനുവരി നാലിനാണ് അലിക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. തുടർന്ന് താരം ക്വാറന്റൈനിലായിരുന്നു. അലിയുമായി അടുത്ത സമ്പർക്കം പുലർത്തിയ ക്രിസ് വോക്സും ക്വാറന്റൈനിൽ പോയെങ്കിലും അദ്ദേഹത്തിന്റെ ഫലം നെഗറ്റീവായിരുന്നു.