കൊച്ചി: റിമാൻഡിൽ കഴിയവേ ജയിലിൽ മരിച്ച ഷഫീക്കിൻ്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. തലയുടെ മുൻഭാഗത്ത് ക്ഷതമേറ്റിട്ടുണ്ട്. ഇടതുകണ്ണിന് മുകളിലായാണ് മുറിവ്. ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചു. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക നിഗമനം. ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. റിമാൻറിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീക്കിൻ്റെ മരണകാരണം മർദനമേറ്റതാണെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് അന്വേഷണത്തിന് ജയിൽ ഡിജിപി ഋഷിരാജ് സിങ് ഉത്തരവിട്ടത്.
പരിക്കുണ്ടാകാൻ കാരണം വീഴ്‍ച മൂലമാണോ മർദ്ദനം മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പ്രതിയെ റിമാൻറിൽ പ്രവേശിപ്പിച്ചിരുന്ന ബോർസ്റ്റൽ സ്‌കൂളിലും ജനറൽ ആശുപത്രിയിലുമെത്തി ഡിഐജി സാം തങ്കയൻ്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി.
തലയ്ക്ക് പിന്നിൽ മുറിവുകൾ ഉണ്ടെന്നും ഇത് പൊലീസ് മർദ്ദനത്തിൽ ഉണ്ടായതാണെന്നുമാണ് ബന്ധുക്കൾ പറയുന്നത്. നാളെ കോട്ടയം മെഡിക്കൽ കോളേജിലും തെളിവെടുപ്പ് നടത്തിയ ശേഷമാകും ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കുക. അപസ്മാരവും ഛർദിയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ ശാസ്‌ത്രക്രിയക്ക് വിധേയമാക്കും മുമ്പാണ് മരിച്ചത്.