കൽപറ്റ: മുത്തങ്ങയിൽ ആദിവാസി ഗോത്ര മഹാസഭ നടത്തിയ ഭൂസമരവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ പ്രതി ചേർക്കുകയും അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചശേഷം ജയിലിൽ പാർപ്പിക്കുകയും ചെയ്ത എഴുത്തുകാരനും സുൽത്താൻ ബത്തേരി ഡയറ്റ് ലക്ചററുമായിരുന്ന കെ.കെ. സുരേന്ദ്രന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ബത്തേരി സബ്കോടതി ജഡ്ജി അനിറ്റ് ജോസഫ് വിധിച്ചു.
ചീഫ് സെക്രട്ടറി, ജില്ല കലക്ടർ, ബത്തേരി എസ്.ഐ പി. വിശ്വംഭരൻ, എ.എസ്.ഐ മത്തായി, പൊലീസുകാരായ വസന്തകുമാർ, രഘുനാഥൻ, വർഗീസ്, പൊലീസ് സി.ഐ ദേവരാജൻ എന്നിവരാണ് കേസിലെ എതിർകക്ഷികൾ. സർക്കാർ പണം നൽകുകയും തുക ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുകയും വേണം.
2003 ഫെബ്രുവരി 19നാണ് മുത്തങ്ങയിൽ പൊലീസ് ആദിവാസികൾക്കുനേരെ ലാത്തിചാർജും വെടിവെപ്പും നടത്തിയത്. സി കെ. ജാനു, എം ഗീതാനന്ദൻ, അശോകൻ തുടങ്ങിയവരാണ് സമരം നയിച്ചത്. ഒരു ആദിവാസി വെടിയേറ്റ് മരിച്ചു. കണ്ണൂരിൽ നിന്ന് എത്തിയ ഒരു പൊലീസുകാരൻ വെട്ടേറ്റ് മരിച്ചു. ഒരു വനപാലകന് ഗുരുതരമായ വെട്ടേറ്റു.
ഇതേ തുടർന്ന് പൊലീസ് നടത്തിയ നരനായാട്ടിനിടയിലാണ് ആദിവാസികൾക്ക് സമര ഭൂമിയിലെത്തി ക്ലാസെടുത്തു എന്നാരോപിച്ച് ബത്തേരി എസ്.ഐ പി. വിശ്വംഭരൻ്റെ നേതൃത്വത്തിൽ ജീപ്പിലെത്തിയ സംഘം സുരേന്ദ്രനെ ഡയറ്റിലെ സ്റ്റാഫ് റൂമിൽ നിന്ന് ഫെബ്രുവരി 22ന് വലിച്ചിഴച്ച് കൊണ്ടുപോയത്.