തിരുവനന്തപുരം: തിരുവല്ലത്ത് ജാൻ ബീവി എന്ന വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിരുദ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജാൻ ബീവിയുടെ സഹായി ആയ സ്ത്രീയുടെ കൊച്ചുമകൻ അലക്സ് ആണ് അറസ്റ്റിലായത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അലക്സ്.
മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജാൻ ബീവിയുടെ പക്കൽ നിന്നും ഇയാൾ കവർന്ന സ്വർണവും പണവും പോലീസ് കണ്ടെത്തി. സമീപത്തെ ഒരു ട്യൂട്ടോറിയൽ കോളേജ് കെട്ടിടത്തിൽ നിന്നാണ് തൊണ്ടിമുതൽ പോലീസ് കണ്ടെടുത്തത്. ജാൻ ബിവിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു അലക്‌സ്. വീട്ടിൽ ആരുമില്ലാത്ത സമയം മനസിലാക്കിയാണ് കൊലപാതകം നടത്തിയത്.
മൂന്ന് ദിവസം മുമ്പാണ് ജാൻ ബീവിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടു ജോലിക്കാരിയാണ് മൃതദേഹം ആദ്യം കാണുന്നത്. ഇവർ ജാൻ ബീവിയുടെ മകനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ കാണാതിരുന്നതിനാൽ കൊലപാതകമായിരിക്കാമെന്ന് തുടക്കം മുതൽ തന്നെ സംശയം ഉയർന്നിരുന്നു.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലയ്‌ക്കേറ്റ ശക്തമായ പ്രഹരമാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെ കൊലപാതകം നടന്ന സ്ഥലത്ത് വിശദ പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.