പള്ളി വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ് ആരോമൽ ആയി; സിസ്റ്റർമാരുടെ പരിലാളനയിൽ പുതുജീവിതത്തിലേക്ക്

അങ്കമാലി: പള്ളി വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അഞ്ചുമാസം പ്രായമായ ആൺകുഞ്ഞ് ആരോമലായി പുതുജീവൻ. കുഞ്ഞ് ഇനി എടക്കുന്ന് നസ്രത്ത് ശിശുഭവനിലെ സിസ്റ്റർമാരുടെ പരിലാളനയിൽ കഴിയും.

കുഞ്ഞ് ആശുപത്രി ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിലാളനയിലും വാത്സല്യത്തിലും രണ്ടുദിവസം കഴിയുകയും കുഞ്ഞിനെ ആശുപത്രി അധികൃതർ ആരോമൽ എന്ന് പേരിടുകയും ചെയ്തു. നഴ്സുമാർ പുതുവസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു.

കുഞ്ഞ് പൂർണ ആരോഗ്യം വീണ്ടെടുത്തതോടെ കുഞ്ഞിനെ ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, അങ്കമാലി സബ് ഇൻസ്പെക്ടർ അജിത്ത്, ഫാ. വർഗീസ് പാലാട്ടി, ഫാ. റിജു കണ്ണമ്പുഴ, സേവ്യർ ഗ്രിഗറി, ഡോക്ടർ മാർട്ടിൻ അഗസ്റ്റിൻ, പോലീസുകാരായ സൈജു, റെന്നി അയ്യമ്പുഴ, പരിചരിച്ച നഴ്സുമാർ എന്നിവരുടെ സാന്നിധ്യത്തിൽ എടക്കുന്നി ലെ നസ്രത്ത് ശിശുഭവൻ അധികാരികൾക്ക് കുട്ടിയെ കൈമാറി.

കൊറോണ മഹാമാരി അതിജീവിച്ച് ആരോമൽ ഇനി എടക്കുന്നിലെ ശിശുഭവനിൽ സിസ്റ്റർമാരുടെ സ്നേഹവാത്സല്യത്തിലും പരിലാളനയിലും കഴിയും, ജില്ലാ ശിശുക്ഷേമ സമിതിയുടെ അനുമതിയോടെ മാത്രമേ ആരോമലിനെ ദത്തെടുക്കാൻ കഴിയുകയൊള്ളൂ.

കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 നാണ് മൂക്കന്നൂർ ആഴകം സെൻമേരിസ് യാക്കോബായ പള്ളിയുടെ വരാന്തയിൽ കുട്ടിയെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും, പള്ളി ഭാരവാഹികളും അറിയിച്ചതനുസരിച്ച് അങ്കമാലി പോലീസ് കുഞ്ഞിനെ അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കുകയായിരുന്നു.

ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ നവജാത ശിശു പരിപാലന വിഭാഗ ത്തിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിനെ പൂർണ്ണ പരിശോധനയ്ക്ക് വിധേയമാക്കി. കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, ഡോ. മാർട്ടിൻ അഗസ്റ്റിൻ എന്നിവർ വ്യക്തമാക്കി.