ചെന്നൈ: രാഷ്ട്രീയപ്രവേശം പാതിവഴിയിൽ ഉപേക്ഷിച്ച രജനീകാന്ത് തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ആരാധകർ സമരത്തിന്. ചെന്നൈ വള്ളുവർകോട്ടത്തിലാണ് ഒരുവിഭാഗം ആരാധകരുടെ പ്രതിഷേധ സമ്മേളനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
സമരത്തിന് ചെന്നൈ സിറ്റി പോലീസ് അനുമതി നൽകി. എന്നാൽ സമരത്തിൽ പങ്കെടുക്കുന്നതിൽനിന്ന് പ്രവർത്തകരെ രജനി മക്കൾ മൻട്രം നേതൃത്വം വിലക്കിയിട്ടുണ്ട്. ഇതേസമയം, മൻട്രത്തിന്റെ ചില ജില്ലാനേതാക്കൾ സമരത്തെ പിന്തുണയ്ക്കുന്നുമുണ്ട്.
ഡിസംബർ 31-ന് തീയതി പ്രഖ്യാപിച്ച് ജനുവരിയിൽ പാർട്ടി ആരംഭിക്കുമെന്നായിരുന്നു രജനീകാന്ത് അറിയിച്ചിരുന്നത്. എന്നാൽ, പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ ചിത്രീകരണ സംഘത്തിലുണ്ടായിരുന്ന ചിലർക്ക് കൊറോണ ബാധിക്കുകയും രക്തസമ്മർദ വ്യതിയാനത്തെത്തുടർന്ന് രജനി ചികിത്സ തേടുകയും ചെയ്തതോടെ തീരുമാനം മാറ്റുകയായിരുന്നു.
ആരോഗ്യ പ്രശ്നമുള്ളതിനാൽ രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടിലാണ് രജനി. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ ചെന്നൈയിലെ വീടിനുമുന്നിൽ തടിച്ചുകൂടിയെങ്കിലും ഫലമുണ്ടായില്ല. ശക്തമായി സമ്മർദം ചെലുത്തിയാൽ രജനി മനസ്സുമാറ്റുമെന്ന കണക്കുകൂട്ടലിലാണ് ആരാധകർ.
രജനി മക്കൾ മൻട്രത്തിന്റെ തഞ്ചാവൂർ, രാമനാഥപുരം തുടങ്ങിയിടങ്ങളിലെ ജില്ലാനേതാക്കൾ സമരത്തെ പിന്തുണച്ചിട്ടുണ്ട്. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം യാഥാർഥ്യമാക്കുന്നതിനായി രാമനാഥപുരത്ത് മൻട്രം നേതാക്കൾ പ്രത്യേക വഴിപാട് നടത്തി. പിന്നാക്ക വിഭാഗത്തിൽപ്പെട്ട നരിക്കുറവർക്ക് പൊങ്കൽ നൽകിയായിരുന്നു വഴിപാട്. ഇത്തരത്തിൽ പലയിടങ്ങളിലും പൂജകൾ നടക്കുന്നുണ്ട്.