ന്യൂഡെൽഹി: കൗമാരക്കാരുടെ സ്വന്തം സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാം വഴി അശ്ലീല വ്യാപാരം പൊടിപൊടിക്കുന്നതായി സൂചന. ഏറ്റവുമൊടുവിൽ ഡെൽഹിയിലെ സാകേതിൽ നീരജ് കുമാർ യാദവ്, കുൽജീത് സിങ് മാകൻ എന്നീ രണ്ടു പേരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പരസ്യം നൽകി ഇൻസ്റ്റാഗ്രാമും മറ്റു സമൂഹ മാധ്യമങ്ങളും വഴി അശ്ലീല വ്യാപാരമാണ് ഇവരുടെ രീതിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കുട്ടികളെ ലക്ഷ്യമിട്ട് നടത്തുന്ന ഇടപാട് ഇതിനകം പലരെയും കെണിയിൽ പെടുത്തിയതായി പൊലീസും അന്വേഷണ ഉദ്യോഗസ്ഥരും സംശയിക്കുന്നു. പ്രതികളിലൊരാളായ നീരജ് യാദവ് ബി.ടെക് ബിരുദധാരിയാണ്. മറ്റൊരാളിൽനിന്ന് ഇൻറർനെറ്റിൽ ക്ലൗഡ് സേവനം ഉപയോഗിച്ച് അശ്ലീലത്തിൻ്റെ വലിയ ശേഖരം തരപ്പെടുത്തുകയും അത് വിൽപന നടത്താൻ പരസ്യം നൽകുകയുമായിരുന്നുവെന്നാണ് കരുതുന്നത്. പരസ്യത്തിൽ വീഴുന്ന കുട്ടികളാണ് ഇരയാകുക.
ആവശ്യക്കാർ പേടിഎം വഴിയോ മറ്റു ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയോ പണം നൽകണമെന്നാണ് വ്യവസ്ഥ. എത്രപേർ ഇവരുടെ വലയിൽ പെട്ടതായി അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിലെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവം ഡെൽഹിയിലാണെങ്കിലും മറ്റിടങ്ങളിലും ഇതേ രീതിയിലോ മറ്റു മാർഗങ്ങൾ ഉപയോഗപ്പെടുത്തിയോ ഓൺലൈനായി കുട്ടികളെ അശ്ലീലത്തിൻ്റെ അടിമകളാക്കാൻ നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കേണ്ടത് രക്ഷിതാക്കൾ കൂടിയാണെന്ന് അധികൃതർ നിർദേശിക്കുന്നു.