തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. കസ്റ്റംസ് ആക്‌ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസിസ്റ്റൻ്റ് സോളിസിറ്റര്‍ ജനറല്‍ പിവിജയകുമാറാണു നിയമോപദേശം നല്‍കിയത്. സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യുക.
സ്പീക്കറെ ചോദ്യം ചെയ്യാന്‍ നിയമ തടസ്സങ്ങളില്ല. സഭയോടുള്ള ആദരസൂചകമായി, സഭ സമ്മേളിക്കുന്ന വേളയില്‍ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനും നിര്‍ദേശിച്ചു. നിയമോപദേശം ഇമെയിലായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ക്ക് അയച്ചെന്നാണു റിപ്പോർട്ട്.
സഭയോടുള്ള ആദരസൂചകമായി ഈ സമയത്ത് ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത് ഒഴിവാക്കണമെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ചോദ്യം ചെയ്യാന്‍ തടസങ്ങളില്ലെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ വിവരശേഖരണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
കേസില്‍ പ്രതികളായ സ്വപ്ന സുരേഷും പി എസ് സരിത്തും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിനാണു സ്പീക്കറെ ചോദ്യം ചെയ്യുന്നത്. നിയമസഭാ സമ്മേളന കാലമായതിനാൽ പ്രതിപക്ഷം ഇക്കാര്യത്തിൽ ഒച്ചപ്പാടുണ്ടാക്കാൻ സാധ്യതയുണ്ട്. ബിജെപിയും സ്പീക്കർക്കെതിരേ രംഗത്തിറങ്ങുമെന്നാണ് സൂചന.