ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തറയിൽ യുഡിഎഫ് പിന്തുണ വേണ്ടെന്ന് സിപിഎമ്മിന്റെ തീരുമാനം. യുഡിഎഫ് പിന്തുണയോടെ ലഭിച്ച പഞ്ചായത്തിന്റെ ഭരണം സിപിഎം ഒഴിയും. അടുത്ത ദിവസം തന്നെ പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവെക്കും. സിപിഎം ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായിട്ടാണ് തൃപ്പെരുന്തറയിലെ സഖ്യമെന്ന് സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തി. ആർക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ എൽഡിഎഫിലെ വിജയമ്മ ഫിലേന്ദ്രനാണ് പ്രസിഡന്റായത്.
പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിൽ ബിജെപി അധികാരത്തിലെത്തുന്നത് ഒഴിവാക്കാനാണ് എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. ഇവിടെ പ്രസിഡന്റു പദവി പട്ടികജാതി വനിതാ സംവരണമാണ്.
ആറുസീറ്റുള്ള യുഡിഎഫ്ന് പട്ടികജാതി വനിതയില്ല. അതിനാൽ അവർക്കു മത്സരിക്കാൻ സാധിച്ചിരുന്നില്ല. പതിനെട്ടംഗ പഞ്ചായത്തിൽ എൻഡിഎയ്ക്ക് ആറും എൽഡിഎഫിന് അഞ്ചും സീറ്റാണുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളെ പിന്തുണച്ചതിന് പ്രത്യുപകാരമായി വൈസ് പ്രസിഡന്റു സ്ഥാനത്തേക്ക് കോൺഗ്രസിലെ രവികുമാറിനെ എൽഡിഎഫിലെ ഒരംഗം പിന്തുണച്ചിരുന്നു. അതേ സമയം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്ന കാര്യം കോൺഗ്രസ് തീരുമാനിച്ചിട്ടില്ല.