ന്യൂഡെൽഹി: രാജ്യത്ത് പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരളം അടക്കം ഏഴ് സംസ്ഥാനങ്ങൾ ഇതിനകം തന്നെ പക്ഷിപ്പനി ബാധിത പ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
ഉത്തര്‍പ്രദേശിലാണ് ഏറ്റവും ഒടുവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. വലിയ ആശങ്കയോടെ തന്നെ ആണ് സര്‍ക്കാര്‍ സംവിധാനങ്ങൾ ഈ സാഹചര്യത്തെ വിലയിരുത്തുന്നത്. മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഡെൽഹിയിലെ മയൂര്‍ വിഹാറിൽ അടക്കം കാക്കകൾ ചത്ത് വീഴുന്ന സാഹചര്യം ഉണ്ടായി. യുപി കാൺപൂരിൽ മൃഗശാല അടച്ചു. ഡെൽഹി ഗാസിപ്പുരിലെ ചിക്കൻ മാർക്കറ്റ് അടച്ചു. മധ്യപ്രദേശ്, കേരളം, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത്, യു പി എന്നിവടങ്ങളിലാണ് നിലവിൽ പക്ഷിപ്പനി കണ്ടെത്തിയിട്ടുള്ളത്.
കൂടുതൽ പ്രദേശങ്ങളിലേക്ക് രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളും സ്വീകരിച്ച് വരികയാണ്.പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിയാനയിലെ പഞ്ചകുലയിൽ കോഴികളെ കൊല്ലാൻ ആരംഭിച്ചു
അതേസമയം പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും കോഴിയിറച്ചി വില കുത്തനെ ഇടിയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുട്ടയുടെയും വില കുറയുകയാണ്. മഹാരാഷ്‌ട്രയിലെ പുനെയിൽ ഒരു കിലോ ചിക്കന് 82.48 രൂപയായിരുന്നു വില. എന്നാൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഇത് 58.23 രൂപയായി കുറഞ്ഞു. മുട്ടയുടെ വിലയിലും ഇടിവുണ്ടായി.
ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും വില കുറഞ്ഞു. ഭീതിമൂലം കോഴിയിറച്ചി, മുട്ട മുതലായവ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. ഇതോടെ കോഴി കർഷകരും, വ്യാപാരികളും ആശങ്കയിലായി.