ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വാക്സിൻ വിതരണം ഈ മാസം 16 മുതൽ ആരംഭിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക്കിൻറെ കോവാക്സിൻ എന്നീ വാക്സിനുകൾക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്.
കോവിൻ ആപ്പ് ഉപയോഗിച്ചാണ് ഏറ്റവും വലിയ വാക്സിൻ ഡ്രൈവ് നിയന്ത്രിക്കുക. വാക്സിൻ നൽകുന്നവർക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ മൊബൈൽ ഫോണിൽ നൽകുന്നതാണ്.
മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർ, കൊറോണ വൈറസ് പ്രതിരോധ മുന്നണിപ്പോരാളികൾ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക.
രണ്ടാംഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്കും 50 വയസിന് താഴെ രോഗാങ്ങളുള്ളവർക്കുമാണ് നൽകുന്നത്. ഏതാണ്ട് 27 കോടിയോളം പേർക്കാണ് ഇത്തരത്തിൽ വാക്സിൻ നൽകുകയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.