Home National ഗുജറാത്ത് മുൻ മുഖ്യമന്ത്രി മാധവ് സിങ് സോളങ്കി അന്തരിച്ചു

ഗുജറാത്ത് മുൻ മുഖ്യമന്ത്രി മാധവ് സിങ് സോളങ്കി അന്തരിച്ചു

0

ഗാന്ധിനഗർ: മുതിർന്ന കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി(94) അന്തരിച്ചു. ഗാന്ധിനഗറിലെ വസതിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും മാധവ് സിങ് സോളങ്കി സേവനമനുഷ്ഠിച്ചിട്ടുണ്ട്

ഗുജറാത്തിലെ കരുത്തനായ കോൺഗ്രസ് നേതാവും മൂന്ന് തവണ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കിയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ഖാം(KHAM) ഫോർമുല നടപ്പാക്കിയത്. സാമുദായിക വോട്ടുകൾ അനുകൂലമാക്കുന്നതിന് സൃഷ്ടിച്ചെടുത്ത ഖാം ഫോർമുല കോൺഗ്രസിന് അധികാരം നേടാൻ സഹായിച്ച സമവാക്യമായിരുന്നു. സാമൂഹിക-സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സംവരണം ആദ്യമായി നടപ്പാക്കിയതും സോളങ്കിയാണ്.

നരസിംഹറാവു മന്ത്രിസഭയിൽ കുറച്ചുകാലം മാധവ് സിങ് സോളങ്കി വിദേശകാര്യമന്ത്രിയായിരുന്നു ബോഫോഴ്സ് ആരോപണം കത്തി നിൽക്കുന്ന കാലത്ത് സ്വീഡിഷ് സർക്കാരിനോട് അന്വേഷണം നിർത്തിവെക്കാൻ സോളങ്കി ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു.

ഗുജറാത്തിൽ സാമുദായികമായി ശക്തരായ പട്ടേൽ വിഭാഗത്തെ കോൺഗ്രസിൽ നിന്നകറ്റിയത് സോളങ്കിയുടെ ഖാം പരീക്ഷണമായിരുന്നു. 1985 ൽ നടന്ന സംവരണവിരുദ്ധസമരത്തെ തുടർന്ന് സോളങ്കി മുഖ്യമന്ത്രി പദവിയിൽ നിന്ന് രാജിവെച്ചിരുന്നു. എന്നാൽ പിന്നീട് 182 ൽ 149 നിയമസഭാ സീറ്റുകൾ നേടി അദ്ദേഹം അധികാരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

പതിറ്റാണ്ടുകളോളം ഗുജറാത്ത് രാഷ്ട്രീയത്തിൽ സുപ്രധാന കേന്ദ്രമായി വർത്തിച്ച മാധവ് സിങ് സോളങ്കി പ്രബലനായ നേതാവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. വായനയിൽ ഏറെ തത്പരനായിരുന്ന സോളങ്കിയുമായുള്ള കൂടിക്കാഴ്ചകളിൽ പ്രധാനമായും പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ചകളായിരുന്നുവെന്നും മോദി ട്വീറ്റിൽ അനുസ്മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here