ന്യൂഡെൽഹി: ബ്രിട്ടനിൽ നിന്നും വിമാനമാർഗം ഡെൽഹിയിലെത്തിയ മലയാളികൾ അടക്കമുള്ള യാത്രക്കാർ കൊറോണ പരിശോധനയും ക്വാറന്റീനും സംബന്ധിച്ച വ്യവസ്ഥകളിലെ ആശക്കുഴപ്പംമൂലം വലഞ്ഞു. യാത്രക്കാരുടെ പ്രതിഷേധം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾക്കിടയാക്കി.
ബ്രിട്ടനിൽനിന്ന് 250 യാത്രക്കാരുമായി ആദ്യ വിമാനം ഡെൽഹിയിൽ എത്തിയപ്പോൾ മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടനിൽ നിന്നുള്ള വിമാന യാത്രയ്ക്ക് വിലക്ക് വന്നതിനുശേഷമുള്ള ആദ്യ വിമാനമാണ് വെള്ളിയാഴ്ച രാവിലെ ന്യൂ ഡെൽഹിയിലെത്തിയത്.
അതിനിടെ, ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാരെ കൊറോണ പരിശോധനാ ഫലം നെഗറ്റീവായാലും ഹോം ഐസൊലേഷനിൽ പോകുന്നതിനു മുമ്പ് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ അയയ്ക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വെള്ളിയാഴ്ച രാവിലെ പറഞ്ഞിരുന്നു.
ഡെൽഹി സ്വദേശികളെ കൊറോണ പുതിയ വകഭേദത്തിൽനിന്ന് സംരക്ഷിക്കാനാണ് സർക്കാർ ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. പരിശോധനാ ഫലം നെഗറ്റീവ് ആയവരെ ഏഴ് ദിവസത്തേക്ക് ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും പിന്നീട് ഹോം ക്വാറന്റീനിൽ വിടുമെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു.
എന്നാൽ, ലണ്ടനിൽ നിന്നുള്ള എയർഇന്ത്യ വിമാനം ഡെൽഹിയിൽ ലാൻഡുചെയ്ത് കഴിഞ്ഞാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. വ്യവസ്ഥകൾ മാറിയത് അറിയാതെ എത്തിയ യാത്രക്കാർ കടുത്ത ദുരിതത്തിലായി.
ഏഴ് ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷമെ നാട്ടിലേക്ക് മടങ്ങാൻ കഴിയൂവെന്ന് മലയാളികൾ അടക്കമുള്ള യാത്രക്കാരോട് അധികൃതർ പറഞ്ഞു. ക്വാറന്റീൻ ഒഴിവാക്കുന്നത് സംബന്ധിച്ച ഫോം പൂരിപ്പിച്ച് നൽകിയശേഷം കേരളത്തിലേക്കുള്ള വിമാനം കയറാമെന്നും നാട്ടിലെത്തി ക്വാറന്റീനിൽ ഇരുന്നാൽ മതിയെന്നുമാണ് ബ്രിട്ടനിൽ നിന്ന് യാത്രതിരിക്കുമ്പോൾ അധികൃതർ പറഞ്ഞിരുന്നത്.
എന്നാൽ ഡെൽഹിയിൽ എത്തിയതിന് പിന്നാലെ അധികൃതർ തടഞ്ഞുവച്ചു. പരിശോധന നടത്തുകയും ക്വാറന്റീനിൽ പോകുകയും വേണമെന്ന് നിർദ്ദേശിച്ചു. ബ്രിട്ടീഷ് പാസ്പോർട്ടുകളെല്ലാം അധികൃതർ പിടിച്ചുവെക്കുകയും പരിശോധനയും ക്വാറന്റീനും കഴിഞ്ഞ് തിരിച്ചുനൽകാമെന്ന് പറയുകയും ചെയ്തുവെന്നും യാത്രക്കാർ പറഞ്ഞു.
കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടനിൽ നിന്നുള്ള വിമാന സർവീസുകൾ കേന്ദ്ര സർക്കാർ ഡിസംബർ 23 ന് നിർത്തിവച്ചിരുന്നു. എന്നാൽ പിന്നീട് നിയന്ത്രണം പിൻവലിച്ചു. ഫ്രാൻസ്, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങൾ നിയന്ത്രണങ്ങൾ നീട്ടുകയാണ് ഉണ്ടായത്.