Home State മേയർക്ക് കോടികളുടെ വീട് ഒരുങ്ങുമ്പോൾ ഷീറ്റിട്ട വീട്ടിൽ പരിമിതി സ്വർഗമാക്കി എം വിൻസെൻ്റ് എംഎൽഎ

മേയർക്ക് കോടികളുടെ വീട് ഒരുങ്ങുമ്പോൾ ഷീറ്റിട്ട വീട്ടിൽ പരിമിതി സ്വർഗമാക്കി എം വിൻസെൻ്റ് എംഎൽഎ

0

തിരുവനന്തപുരം: വീടു നിർമാണത്തിനു സഹായിക്കണമെന്ന അഭ്യർഥനയുമായി കോവളം എംഎൽഎ എംവിൻസെന്റിന്റെ വീട്ടിൽ എത്തിയ ജലജയെന്ന സ്ത്രീയ്ക്ക് വല്ലാത്ത അങ്കലാപ്പ്. ‘സാറിന് കുറച്ചുകൂടി വലിയ ഓഫിസ് എടുത്തുകൂടേ?’ ഓഫിസല്ല, തന്റെ വീടാണ് ഇതെന്നു പറഞ്ഞതു ജലജയ്ക്കു വിശ്വാസമായില്ല. ഇതാടാ എംഎൽഎയുടെ വീടെന്നു ജലജ പറഞ്ഞപ്പോൾ അവരുടെ ബന്ധു കൂടിയായ ഓട്ടോഡ്രൈവർ മൊബൈലിൽ എടുത്ത വിൻസെന്റിന്റെ വീടിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

എംഎൽഎയും എംപിയുമെന്നൊക്കെ കേൾക്കുമ്പോൾ വലിയ വീടും ചുറ്റുപാടും പ്രതീക്ഷിക്കുന്നവർക്ക് തെറ്റി. തൻ്റെ ചെറിയ വീട്ടിൽ താമസിച്ച് ജനപ്രതിനിധികൾക്ക് മാതൃകയാകുയാണ് കോവളത്തെ ജനകീയ എംഎൽഎ എം വിൻസെൻ്റ് . വിൻസെൻ്റിൻ്റെ കഥ പുറം ലോകം അറിയുന്നത് ഇങ്ങനെ

സംഭവം ശരിയാണോയെന്നാറിയാൻ ഒട്ടേറെപ്പേർ വിൻസെന്റിനെ വിളിക്കുകയാണിപ്പോൾ. വാടക വീട്ടിൽ കഴിയുന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് എട്ടു കോടിയുടെ വീട് ഒരുങ്ങുന്നുവെന്ന വാർത്തകൾക്കു പിന്നാലെയാണ് തലസ്ഥാന നഗരിക്ക് വിളിപ്പാടകലെയുള്ള വിൻസൻ്റിൻ്റെ വീടിനെക്കുറിച്ചുള്ള ചർച്ച സജീവമാകുന്നത്. എംഎൽഎയായി അഞ്ചു വർഷം പൂർത്തിയാക്കുമ്പോഴും എം വിൻസെൻ്റിനും കുടുംബത്തിനും പരിമിതികളുണ്ടെങ്കിലും വീടിനെക്കുറിച്ച് പരിഭവമില്ല.

ബാലരാമപുരം–വിഴിഞ്ഞം റോ‍ഡിൽ മുക്കാൽ കിലോമീറ്റർ കഴിയുമ്പോഴാണു വിൻസെന്റിന്റെ വീട്. പുറത്തു ചുമരിനോടു ചേർന്ന് സാനിറ്റൈസർ സ്റ്റാൻഡ് ഉണ്ട്. ചുമരിൽ എംഎൽഎയുടെ പേരും.

ഒന്നേമുക്കാൽ സെന്റിൽ 650 ചതുരശ്രയടിയുള്ള വീടിന്റെ മുൻഭാഗത്തെ മേൽക്കൂര ഷീറ്റാണ്. അതിനു പിന്നിൽ രണ്ടു മുറി. ഒരെണ്ണം അമ്മ ഫില്ലിസിന്. അടുത്ത മുറിക്ക് 5 അവകാശികൾ. വിൻസെന്റ്, ഭാര്യ മേരി ശുഭ, പ്ലസ് ടു വിദ്യാർഥി ആദിത്യൻ, പത്താം ക്ലാസ് വിദ്യാർഥി അഭിജിത്, മൂന്നു വയസ്സുള്ള മകൾ ആദ്യ.

വിൻസെന്റ് എംഎൽഎയുടെ വീട്
അച്ഛൻ മൈക്കിൾ നൽകിയ സ്ഥലത്താണു വിൻസെന്റിന്റെ വീട്. മേരി ശുഭയ്ക്കു കുടുംബത്തിൽ നിന്നു ലഭിച്ച 4 സെന്റിൽ 7 വർഷം മുൻപു കടമുറികൾ വച്ചു. അതിൽ നിന്നുള്ള വരുമാനമാണു പൊതുപ്രവർത്തനത്തിന്റെ മൂലധനം. പക്ഷേ, അതിന്റെ വായ്പ 20 ലക്ഷം കഴിഞ്ഞു. ഉടൻ 1.45 ലക്ഷം രൂപ അടച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നു തിങ്കളാഴ്ച സംസ്ഥാന സഹകരണ ബാങ്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഇതിനിടെ അച്ഛന്റെ അടുത്ത ബന്ധുവിൽനിന്ന് വിൻസെന്റിനു നാലു സെന്റ് സ്ഥലം വാങ്ങേണ്ടിവന്നു. അതു കുടുംബത്തിനു പുറത്തു വിൽക്കാനാവാത്തതിനാലാണ് അതു വിൻസെന്റിന്റെ പേരിലായത്.അതിനുവേണ്ടി എംഎൽഎമാർക്കു വസ്തു വാങ്ങാനും വീടു നിർമിക്കാനുമുള്ള 20 ലക്ഷം രൂപ വായ്പ എടുത്തു. രണ്ടു വായ്പകളും അടച്ചു തീർക്കാതെ പുതിയൊരു വീടു നിർമിക്കാനാവില്ല.

അടിയുറച്ച ദൈവ വിശ്വാസിയായ വിൻസെൻ്റ് കോൺഗ്രസ് എംഎൽഎയാണ്. എല്ലാം ദൈവിക പദ്ധതിയാണെന്നും ദൈവിക വഴി നടത്തിപ്പിൽ പൂർണ്ണ വിശ്വാസം അർപ്പിക്കുന്നുവെന്നും വീട് ഒരു പ്രശ്നമേ അല്ലെന്നും വിൻസെൻ്റ് എഡിറ്റേഴ്സ് ലൈവിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here