തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് കോട്ടയം ജില്ലയില്‍ സന്ദര്‍ശനം നടത്തും.
കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിന്‍ഹാജ് ആലം, ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ എസ്.കെ. സിംഗ് എന്നിവര്‍ ജില്ലാ കളക്ടര്‍ എം അഞ്ജനയുമായി കൂടിക്കാഴ്ച്ച നടത്തും.
രോഗം മനുഷ്യരിലേക്ക് പകരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ആരോഗ്യ വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കുകയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയുമാണ് ഇവരുടെ ചുമതലകള്‍.
പക്ഷിപ്പനിക്ക് കാരണമായ എച്ച് 5 എൻ 8 വൈറസ് മനുഷ്യരിലേക്ക് പകരില്ല. എന്നാൽ ജനിതകമാറ്റം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ജാഗ്രത വേണം. 10 ദിവസത്തേക്ക് ജാഗ്രത തുടരാനാണ് തീരുമാനം.
ആലപ്പുഴയിൽ ഇതുവരെ 37654 പക്ഷികളെ കൊന്നു. 23857 പക്ഷികൾ നേരത്തെ രോഗം വന്നു ചത്തു. കോട്ടയം ജില്ലയിൽ 7229 പക്ഷികളെ കൊന്നു. പക്ഷികളെ കൂട്ടത്തോടെ കൊല്ലുന്നത് ഇന്ന് രാവിലെ അവസാനിക്കും. ഇതുവരെ താറാവുകളെ മാത്രമാണ് കൊന്നത്. രോഗബാധിത പ്രദേശത്തുള്ള മറ്റ് വളർത്തു പക്ഷികളെക്കൂടി കൊല്ലാനാണ് തീരുമാനം.