ചെന്നൈ: “മഹാമാരിയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരമാവധി കുറയ്ക്കാൻ അടിത്തട്ടിൽ നിന്നും പരമാവധി പ്രയത്നിക്കുകയാണ് ഞങ്ങൾ “. മഹാമാരി ഇനിയും അവസാനിച്ചിട്ടില്ല. ഈ ദിവസം വരെ രോഗം ബാധിച്ച് ആളുകൾ മരിക്കുന്നു. കൊറോണ വൈറസ് ഭീഷണി ഇനിയും മാറാതെ നിൽക്കുമ്പോൾ തമിഴ്നാട്ടിൽ സിനിമാ തീയേറ്റർ തുറക്കുന്നതിൻ്റെ അപകട മുന്നറിയിപ്പുമായി യുവഡോക്ടറുടെ ഹൃദയ സ്പർശിയായ കുറിപ്പ് വൈറലായി.
നടൻ വിജയ് നായകനാകുന്ന മാസ്റ്റർ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി തിയറ്ററിൽ 100 ശതമാനം ആളുകളെ കയറ്റാം എന്ന് തമിഴ്നാട് സർക്കാർ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്. നേരത്തെ നടൻ വിജയും സിംബുവും തമിഴ്നാട് മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് തിയറ്ററുകൾ പൂർണമായി തുറക്കുമെന്ന് പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ രംഗത്തെത്തിയത്. ഈ അവസരത്തിലാണ് ഡോക്ടർ വിജയ്ക്കും തമിഴ്നാട് സർക്കാരിനും നടൻ സിമ്പുവിനും എഴുതിയ കത്ത് ചർച്ചയാകുന്നത്. പോണ്ടിച്ചേരി സ്വദേശിയായ അരവിന്ദ് ശ്രീനിവാസ് എന്ന ഡോക്ടറാണ് കത്ത് എഴുതിയിരിക്കുന്നത്.
വിജയുടെയും, സിംബുവിന്റേയും മാസ്റ്ററും ഈശ്വരനും ജനുവരിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയെയും തിയറ്റർ ഉടമകളെയും കണ്ടു. തമിഴ് ചലച്ചിത്രമേഖലയിലെ പലരും തീരുമാനത്തെ സ്വാഗതം ചെയ്തു. ആരോഗ്യ വിദഗ്ധരും ഏതാനും സെലിബ്രിറ്റികളും ഉൾപ്പെടെ നിരവധി പേർ ആശങ്കകൾ ഉന്നയിക്കുകയും ഈ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണനും ആശങ്ക പ്രകടിപ്പിച്ചു, “റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ഞാൻ കണ്ടു, ഞങ്ങൾ അവരുമായി ചർച്ച നടത്തും. ഇന്ത്യൻ ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്ഒപി) വെല്ലുവിളികൾ എന്നിവ ഞങ്ങൾ പരിശോധിച്ച് അവരുടെ ശ്രദ്ധയിൽപ്പെടുത്തും” എന്ന് അദ്ദേഹം പറഞ്ഞു.
അരവിന്ദ് ശ്രീനിവാസിന്റെ ഫേസ്‍ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
പ്രിയ നടൻ വിജയ് സാറിന്, സിലംബരസൻ സാറിന്, ബഹുമാന്യരായ തമിഴ്നാട് സർക്കാരിന്,
ഞാൻ തളർന്നിരിക്കുന്നു. ഞങ്ങൾ എല്ലാം തളർന്നിരിക്കുകയാണ്. എന്നെപ്പോലുള്ള ആയിരക്കണക്കിന് ഡോക്ടർമാരും. ആരോഗ്യ പ്രവർത്തകരും, പോലീസ് ഉദ്യോഗസ്ഥരും, ശുചീകരണ തൊഴിലാളികൾ തളർന്നിരിക്കുകയാണ് മഹാമാരിയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരമാവധി കുറയ്ക്കാൻ അടിത്തട്ടിൽ നിന്നും പരമാവധി പ്രയത്നിക്കുകയാണ് ഞങ്ങൾ. ഞങ്ങളുടെ ജോലിയെ ഞാൻ മഹത്വവത്കരിക്കുന്നില്ല, കാരണം അതിന് ചിലപ്പോൾ വലിയ പ്രധാന്യമുള്ളതായി കാണുന്നയാൾക്ക് അനുഭവപ്പെടണമെന്നില്ല.
ഞങ്ങൾക്ക് മുന്നിൽ ക്യാമറകളില്ല. ഞങ്ങൾ സ്റ്റണ്ട് സീക്വൻസുകൾ ചെയ്യില്ല. ഞങ്ങൾ ഹീറോകളല്ല. എന്നാൽ ശ്വസിക്കാൻ കുറച്ച് സമയം ഞങ്ങൾ അർഹിക്കുന്നു. ആരുടെയെങ്കിലും സ്വാർത്ഥതയ്ക്കും അത്യാഗ്രഹത്തിനും ഇരയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
മഹാമാരി ഇനിയും അവസാനിച്ചിട്ടില്ല. ഈ ദിവസം വരെ രോഗം ബാധിച്ച് ആളുകൾ മരിക്കുന്നു. തിയേറ്ററുകളിൽ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം ആത്മഹത്യാപരമാണ്. ഇത് നരഹത്യയാണ്, കാരണം തീരുമാനം എടുക്കുന്നവരോ നായകന്മാരോ ആരും തന്നെ ജനക്കൂട്ടത്തിനിടയിലിരുന്ന് സിനിമ കണ്ട് സ്വന്തം ജീവൻ അപകടത്തിലാക്കുമെന്ന് തോന്നുന്നില്ല.
ഇത് നഗ്നമായ ഒരു ബാർട്ടർ സംവിധാനമാണ്, പണത്തിനായി ജീവിതം വ്യാപാരം ചെയ്യുന്നു. നമുക്ക് പതുക്കെ പതുക്കെ ശ്രമിച്ച് നമ്മുടെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സമാധാനപരമായി ഈ മഹാമാരിയെ മറികടക്കാനും സാധിക്കില്ലേ?
ഈ കുറിപ്പ് ശാസ്ത്രീയമാക്കാനും നാം എന്തുകൊണ്ടാണ് ഇപ്പോഴും അപകടത്തിലായിരിക്കുന്നത് എന്ന് വിശദീകരിക്കാനും ഞാൻ ആഗ്രഹിച്ചു. പക്ഷെ അതുകൊണ്ട് എന്താണ് കാര്യം എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.
തളർച്ചയോടെ,
തളർന്ന ഒരു പാവം ഡോക്ടർ