Home State വിദേശ പണത്തിനു പുറമെ ലക്ഷങ്ങൾ അക്കൗണ്ടിലെത്തി; കാമ്പസ് ഫ്രണ്ട് ദേശീയ നേതാവ് റൗഫ് ഷെരീഫ് സമ്മതിച്ചു

വിദേശ പണത്തിനു പുറമെ ലക്ഷങ്ങൾ അക്കൗണ്ടിലെത്തി; കാമ്പസ് ഫ്രണ്ട് ദേശീയ നേതാവ് റൗഫ് ഷെരീഫ് സമ്മതിച്ചു

0

കൊച്ചി: വിദേശത്തുനിന്ന് അക്കൗണ്ടിലേക്കെത്തിയ 50 ലക്ഷത്തിനു പുറമേ 40 – 50 ലക്ഷം രൂപകൂടി തനിക്കു ലഭിച്ചതായി കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫ് വെളിപ്പെടുത്തിയെന്ന് എൻഫോഴ്സ്മെൻ്റ് വ്യക്തമാക്കി. വിദേശത്തുനിന്നെത്തിയ പണം മാസ്‌ക് വില്പനയിൽ നിന്നുള്ള ഡിവിഡന്റും കമ്മിഷനുമാണെന്ന വാദം വിശ്വസനീയമല്ല. യുപിയിലെ ഹാഥ്‌ര‌സിൽ കലാപമുണ്ടാക്കാൻ പോയവർക്ക് സാമ്പത്തികസഹായം നൽകിയെന്നാരോപിച്ച് ഇഡി അറസ്റ്റുചെയ്ത റൗഫ് ഷെരീഫിന്റെ ജാമ്യഹർജിയെ എതിർത്ത് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി ജനുവരി 12 ലേക്ക് മാറ്റി.

ലോക്ക് ഡൗൺ കാലത്ത് ജോലിയില്ലാതിരുന്ന റൗഫിന്റെ അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് പണമെത്തിയതു ദുരൂഹമാണെന്നും കുറ്റകൃത്യങ്ങളിൽനിന്ന് സമ്പാദിച്ച തുകയാകാനിടയുണ്ടെന്നും ഇഡി വിശദീകരിക്കുന്നു. ഇന്റർനാഷണൽ വ്യാപാരത്തിൽ നിന്നുള്ള പണമെന്ന തരത്തിലാണ് വിദേശത്തുനിന്ന് പണം ലഭിച്ചത്.

ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ വിദേശത്തേക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുന്നതിനുമുമ്പ് റൗഫ് ലാപ്ടോപ്പുകളും ഐപാഡും പെൻഡ്രൈവുകളും സഹോദരൻ സൽമാൻ ഷെരീഫിന് കൈമാറി. പലതവണ സമൻസ് നൽകിയതിനു ശേഷമാണ് സൽമാൻ ലാപ്ടോപ്പും ഐപാഡും ഡിസംബർ 20ന് ഹാജരാക്കിയത്. ഡിസംബർ 22ന് മറ്റൊരു ലാപ്ടോപ്പും പെൻഡ്രൈവും കൈമാറി. ഇവയിലൊരു ലാപ്ടോപ്പും ഐപാഡും ബ്ളോക്ക് ചെയ്തിരിക്കുകയാണെന്നും ഇഡി പറയുന്നു.

പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡിപോപ്പുലർ ഫ്രണ്ടും കാമ്പസ്‌ഫ്രണ്ട് പോലെയുള്ള സഹസംഘടനകളും കള്ളപ്പണം വെളുപ്പിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നുണ്ടെന്നും കുറ്റകൃത്യങ്ങളിൽനിന്ന് ലഭിക്കുന്ന വരുമാനം രാജ്യത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനാണ് വിനിയോഗിക്കുന്നതെന്നും ഇഡി പറയുന്നു. ഭീകരപ്രവർത്തനങ്ങൾക്കുള്ള പരിശീലനക്യാമ്പും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കുംവേണ്ടി പോപ്പുലർഫ്രണ്ട് ഫണ്ട് ശേഖരിക്കുന്നുണ്ടെന്നതിനാൽ ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചു.

പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസിലും ഭാരവാഹികളുടെ വസതികളിലുമായി നടത്തിയ റെയ്ഡിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തിരുന്നു. പോപ്പുലർഫ്രണ്ട് വിദേശത്തുനിന്ന് വൻതോതിൽ പണം സ്വീകരിച്ചിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. അക്കൗണ്ട് രേഖകളിലില്ലാത്തതിനാൽ ഇവ എത്തിയിരുന്നത് ഹവാല പോലെയുള്ള ഇടപാടുകൾ മുഖേനയാണെന്ന് സംശയിക്കുന്നു. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നതിനുള്ള നിയമപരമായ നടപടികൾ പോപ്പുലർഫ്രണ്ട് പാലിച്ചിരുന്നില്ലെന്നും ഇഡി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here