ന്യൂഡെല്‍ഹി: സിനിമാ തിയറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും കാഴ്ചക്കാരെ അനുവദിച്ച് തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. തമിഴ്നാട്ടിലെ എഐഡിഎംകെ സര്‍ക്കാര്‍ തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് ഉത്തരവിറക്കിയിരുന്നു. ഇത് പിൻവലിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സര്‍ക്കാറിന് കത്തയച്ചത്.
സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാറുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവില്‍ ഇളവ് അനുവദിക്കാന്‍ അധികാരമില്ല. സുപ്രീംകോടതിയും കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അണ്‍ലോക്ക് മാനദണ്ഡങ്ങള്‍ പ്രകാരം തിയറ്ററുകളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. കണ്ടൈന്‍മെന്‍റ് സോണിന് പുറത്ത് മാത്രമേ തിയറ്റര്‍ തുറക്കാവു. ഈ ഉത്തരവ് ജനുവരി 31 വരെ നിലവിലുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല തമിഴ്നാട് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.
പൊങ്കലിനോട് അനുബന്ധിച്ച് തിയറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കണമെന്ന് നിരവധി സിനിമ താരങ്ങള്‍ തമിഴ്നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. നടൻ വിജയ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.