അങ്കമാലി: മൂക്കന്നൂർ എടലക്കാട് പ്രദേശവാസികളെ രണ്ട് രാവും ഒരു പകലും മുൾമുനയിൽ നിർത്തിയ
കാട്ടാനക്കൂട്ടം കാട്ടിലേക്ക് കയറിയതോടെ നാട്ടുകാർക്ക് ആശ്വാസമായി. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ ആനാട്ടു ചോലയിലെത്തിയ ആനക്കൂട്ടം റബർ തോട്ടങ്ങളിലൂടെ കറങ്ങി നടക്കുകയായിരുന്നു.
തിങ്കളാഴ്ച്ച വെളുപ്പിന് രണ്ട് മണിക്ക് ആനയുടെ ചിഹ്നം വിളി കേട്ടാണ് നാട്ടുകാർ ഉണർന്നത്. ആന കൂട്ടത്തെ ജനവാസ കേന്ദ്രമായ എടലക്കാടുള്ള റബർ തോട്ടത്തിലാണ് പരിശ്രവാസികൾ ആദ്യം കണ്ടെത്തിയത്.പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ അതിരപ്പിള്ളിയിലുള്ള തോട്ടത്തിൽ നിന്ന് ചാലക്കുടി ഇടതുകര കനാലിലൂടെയാണ് ആനക്കൂട്ടം എത്തിയത്.
വെള്ളം കുടിക്കാൻ കാനാലിൽ ഇറങ്ങിയ ആന കുട്ടത്തിന് തിരിച്ച് കയറാൻ ഇടമില്ലാതെ നാലു കിലോമീറ്ററോളം കനാലിലൂടെ ഒഴുകി വന്ന് എടലക്കാടുള്ള കനാൽ ചെരുവിലൂടെ റബർ തോട്ടത്തിലേക്ക് കയറുകയായിരുന്നു. മൂന്നു വലിയ ആനകളും ഒരു കുഞ്ഞാനയുമുണ്ട്.
കാട്ടാനകളെ കനാൽ വഴി മാത്രമെ തിരികെ കാട്ടിലേക്കു കയറ്റിവിടാനാകുകയൊള്ളു എന്നതിനാൽ കനാലിലെ വെള്ളം തിങ്കളാഴ്ച ഉച്ചയോടെ നിർത്തിയിരുന്നു.
കാട്ടാനകൾ കനാലിലുടെ തന്നെ തിരിച്ചു പോകുമെന്ന നിഗമനത്തിലായിരുന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും. ഇതേത്തുടർന്നാണ് കനാൽ വെള്ളം വറ്റിച്ചത്. എടലക്കാട് റബർ തോട്ടങ്ങളിലൂടെ കടന്ന് വെള്ളപ്പാറ റോഡ് വഴി പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ റബർ തോട്ടത്തിലൂടെ കാട്ടിലേക്ക് കടക്കുകയായിരുന്നു. പോയ വഴിയിലുള്ള മതിൽ കെട്ടുകളെല്ലാം ആ കൂട്ടം പൊളിച്ച് കളഞ്ഞിരുന്നു. വനപ്രദേശത്തു പ്ലാന്റേഷനിൽ കനാലിൽ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നു പിടിയാനകൾ ഉൾപ്പെടെ കനാലിൽ അകപ്പെട്ടതെന്നു കരുതുന്നു.