ആലുവ: കോളിളക്കം സൃഷ്ടിച്ച ആലുവ കൂട്ടക്കൊലയ്ക്ക് നാളെ (ബുധൻ) രണ്ടു പതിറ്റാണ്ട് തികയുന്നു. കേസിലെ ഏക പ്രതി വധശിക്ഷയിൽ നിന്നും ഇളവ് ലഭിച്ച് ജയിലിൽ കഴിയുമ്പോഴും ജനങ്ങൾക്ക് സംശയം വിട്ടൊഴിഞ്ഞിട്ടില്ല.
2001 ജനുവരി ആറിനാണ് ആലുവ സെന്റ് മേരീസ് സ്‌കൂളിന് സമീപം പൈപ്പ് ലൈൻ റോഡിൽ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോൻ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്‌ളാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരെ അകന്ന ബന്ധുകൂടിയായ ആലുവ വത്തിക്കാൻ സ്ട്രീറ്റിൽ ആന്റണി ഒറ്റയ്ക്ക് കൊലപ്പെടുത്തിയെന്നാണ് സുപ്രീം കോടതി വരെ കണ്ടെത്തിയത്. ഹൈക്കോടതിയും സുപ്രീം കോടതിയും ആന്റണിയുടെ വധശിക്ഷ ശരിവച്ചെങ്കിലും സുപ്രീംകോടതിയിലെ പുനപരിശോധന ഹർജിയിൽ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുകയായിരുന്നു.

വധശിക്ഷ ജീവപര്യന്തമാക്കിയതിനെ തുടർന്ന് 17 വർഷമായി പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലാണ് പ്രതി. ആന്റണി ജയിലിൽ നിന്നും ജേഷ്ഠൻ ജോർജിന് പലപ്പോഴായി അയച്ച കത്തുകളിലെല്ലാം കുറ്റം നിഷേധിക്കുകയായിരുന്നു. റോഡിനോട് ചേർന്നുള്ള വീട്ടിൽ ആറുപേരെ ഒരാൾ തനിച്ച് കൊലപ്പെടുത്തിയിട്ടും പരിസരവാസികളോ വഴിയാത്രക്കാരോ അറിഞ്ഞില്ലെന്നതാണ് ജനങ്ങളിൽ സംശയത്തിനിടയാക്കിയിരുന്നത്.
കേസ് ഇങ്ങനെ; സംഭവദിവസം അഗസ്റ്റിനും ഭാര്യയും മക്കളും സമീപത്തെ തിയേറ്ററിൽ സെക്കൻഡ് ഷോ സിനിമയ്ക്ക് പോയി. ഈ സമയത്ത് ആന്റണി ഇവിടെയുണ്ടായിരുന്നെങ്കിലും സിനിമയ്ക്ക് പോകാതെ ക്ലാരയ്ക്കും കൊച്ചുറാണിക്കുമൊപ്പം സംസാരിച്ചിരുന്നു. സംസാരത്തിനിടെ വിദേശത്ത് പോകാൻ പണം നൽകാമെന്ന വാഗ്ദാനം പാലിക്കാത്തതിൽ പ്രകോപിതനായി കൊച്ചുറാണിയെ വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്തി. തടയാൻ ചെന്ന മാതാവിനെയും കൊലപ്പെടുത്തി.
കൊലചെയ്തത് താനാണെന്ന് അറിയുമെന്ന ധാരണയിൽ അഗസ്റ്റിനും കുടുംബവും സിനിമ കഴിഞ്ഞ് വരുന്നത് വരെ ആന്റണി കാത്തിരുന്നു. 11.45ഓടെ എത്തിയപ്പോൾ അവരെയും കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
സംഭവത്തിനു ശേഷം മുംബയ് വഴി ദമാമിലേക്ക് ആന്റണി കടന്നു. ഇയാളെ പൊലീസ് കുറ്റകാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിളിച്ചുവരുത്തി ഫെബ്രുവരി 18നാണ് അറസ്റ്റ് ചെയ്തത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ദുരൂഹത നീങ്ങിയില്ല. ഒടുവിൽ ആന്റണി കുറ്റകാരനാണെന്ന് സിബിഐ കണ്ടെത്തി. മാസങ്ങളോളം റിമാൻഡിലായിരുന്ന ആന്റണി മൂന്ന് വർഷത്തോളം ജാമ്യത്തിലിറങ്ങി സ്വകാര്യ ബസ് സ്റ്റാൻഡിൽ ഒരു കടയിൽ ജോലിക്ക് നിന്നിരുന്നു.
ദൃക്‌സാക്ഷികൾ ഉണ്ടാകാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളാണ് ഉണ്ടായിരുന്നത്. 77 സാക്ഷികൾ, 90 രേഖകൾ, നൂറോളം തൊണ്ടി സാധനങ്ങൾ തുടങ്ങിയവ കോടതിയിൽ ഹാജരാക്കി. 2005 ഫെബ്രവരിയിൽ കോടതി വധശിക്ഷ വിധിച്ചു. 2006ൽ ഹൈക്കോടതി ശരിവെച്ചു.
സുപ്രീംകോടതി ആദ്യം ഉത്തരവ് സ്‌റ്റേ ചെയ്‌തെങ്കിലും പിന്നീട് ശരിവെച്ചു. രാഷ്ട്രപതിക്ക് ദയാഹർജി നൽകിയെങ്കിലും അത് തള്ളി. പിന്നീടാണ് സുപ്രീംകോടതിയെ വീണ്ടും സമീപിച്ച ശിക്ഷ ജീവപര്യന്ത്യമാക്കിയത്.