മകനെ പീഡിപ്പിച്ച കേസില്‍ അമ്മ പോക്സോ പ്രകാരം അറസ്റ്റില്‍; നാലു കൊല്ലമായി പീഡനമെന്ന് മൊഴി

ആറ്റിങ്ങല്‍: 14 കാരനായ മകനെ ലൈഗിംകമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അമ്മ അറസ്റ്റിൽ. പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ തന്നെ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.

കടയ്ക്കാവൂർ‍ പൊലീസാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയും ഭർത്താവും വേ‍ർപിരിഞ്ഞു കഴിയുകയാണ്. മകൻ്റെ സംരക്ഷണം അമ്മയ്ക്കായിരുന്നു. സംഭവത്തെ കുറിച്ചും ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും പൊലീസ് എഫ്ഐആറിലും പറയുന്നത് ഇങ്ങനെയാണ്.

അമ്മയുടെ സംരക്ഷണയിലുണ്ടായിരുന്ന മകനെയും കൊണ്ട് അച്ഛൻ 2019 ഡിസംബർ 10ന് വിദേശത്തേക്ക് പോയിരുന്നു. അവിടെ വച്ച് മകന്‍റെ സ്വഭാവത്തിൽ സംശയം തോന്നി. നാട്ടിലെത്തിയ ശേഷം അച്ഛനാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിയെ വിവരം അറിയിക്കുന്നത്. നാട്ടിലെത്തിച്ച കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റി കൗണ്‍സിലിംഗ് നടത്തി.

കഴിഞ്ഞ നാലു വർ‍ഷമായി ലൈഗിംകമായി അമ്മ പീഡിപ്പിക്കുന്നുവെന്ന വ്യക്തമായതായി ചൈൽഡ് വെൽഫയർ കമ്മിറ്റി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്തിയ ശേഷം പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തു.

കുടുംബ പ്രശ്നത്തിന്‍റെ ഭാഗമായി കെട്ടിചമച്ച പരാതിയാണോയെന്ന് പരിശോധിച്ചിരുന്നതായി കടയ്ക്കാവൂർ‍ പൊലീസ് പറയുന്നു. എന്നാൽ മജിസ്ട്രേറ്റിന് മുന്നിലും കുട്ടിയുടെ മൊഴിയിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് അമ്മയെ അറസ്റ്റ് ചെയ്തതെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ്.വൈ.സുരേഷ് പറഞ്ഞു.