മുംബൈ: പുതുവത്സരാഘോഷത്തിനിടെ യുവതി മരിച്ചസംഭവത്തിൽ പോലീസ് കൊലപാതകത്തിന് കേസെടുത്തു. രണ്ടുപേരെ അറസ്റ്റുചെയ്തു. മുംബൈയ്ക്കടുത്ത് ഖർ വെസ്റ്റിൽ ഭഗവതി ഹൈറ്റ്സ് എന്ന കെട്ടിടത്തിന്റെ ടെറസിൽ നടന്ന പുതുവത്സരാഘോഷത്തിനിടെയാണ് ജാൻവി കുക്രേജയെന്ന പത്തൊമ്പതുകാരി കൊല്ലപ്പെട്ടത്.
ജാൻവിയുടെ സുഹൃത്തുക്കളായ ശ്രീ ജോഗ്ധൻകർ (22), ദിയ പദങ്കർ (19) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ജാൻവിയുമായി അടുപ്പമുണ്ടായിരുന്ന ശ്രീ വിരുന്നിനിടെ ദിയയുമായി അടുത്തിടപഴകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. തന്നെ വഞ്ചിക്കുകയാണെന്ന സംശയത്തിൽ ശ്രീയെ ജാൻവി ചോദ്യം ചെയ്തു.
ഇയാളും ദിയയും ചേർന്ന് തുടർന്ന് ജാൻവിയെ മർദ്ദിച്ചു. താഴെയിറങ്ങുന്നതിനിടെ തള്ളിയിടുകയും ചെയ്തു. ജാൻവിയ്ക്കു പരിക്കു പറ്റിയെന്നറിഞ്ഞപ്പോൾ ഇരുവരും സ്ഥലം വിട്ടു. മറ്റു കൂട്ടുകാർ ചേർന്ന് അടുത്തുള്ള ബാബ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജാൻവിയെ രക്ഷിക്കാനായില്ല.
വഴക്കിനിടെ അബദ്ധത്തിൽ ജാൻവി താഴെ വീണതാണെന്നാണ് കരുതിയിരുന്നതെങ്കിലും ശ്രീയും ദിയയും ചേർന്ന് തള്ളിത്താഴെയിട്ടതാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. പുതുവത്സരത്തലേന്ന് രാത്രി വൈകിയാണ് ജാൻവിയെ വിരുന്നു നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയതെന്ന് അമ്മ നിധി കുക്രേജ പറഞ്ഞു.
കുടുംബവുമൊത്ത് അച്ഛന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കുകയായിരുന്ന മകളെ ദിയ നിർബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു. അരമണിക്കൂറിനകം തിരികെയെത്തിക്കാമെന്നാണ് പറഞ്ഞിരുന്നത്. കാണാതിരുന്നപ്പോൾ വിളിച്ചെങ്കിലും ഫോണെടുത്തില്ല. മറ്റൊരു കൂട്ടുകാരിയുടെ രക്ഷിതാക്കളാണ് മകൾക്ക് അപകടം പറ്റിയ കാര്യം രാവിലെ അറിയിച്ചത്.
പുലർച്ചെ രണ്ടുമണിയോടെയാണ് ജാൻവി അപകടത്തിൽപ്പെട്ടത്. അപ്പോൾത്തന്നെ തങ്ങളെ വിവരം അറിയിച്ചിരുന്നെങ്കിൽ മകളെ രക്ഷിക്കാനാകുമായിരുന്നെന്ന് നിധി പറയുന്നു. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം രക്ഷപ്പെടാൻ ശ്രമിക്കുകയാണ് കൂട്ടുകാർ ചെയ്തത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ രാത്രി വൈകിയുള്ള വിരുന്നുകൾക്ക് വിലക്കുണ്ടായിരുന്നു. അതു ലംഘിച്ചതിന് പരിപാടിയുടെ സംഘാടകർക്കെതിരേ കേസെടുത്തിട്ടുണ്ട്. ജാൻവിയടക്കം ഒമ്പതു പേരാണ് വിരുന്നിൽ പങ്കെടുത്തത്.