Home Local News ആനക്കാംപൊയിലിൽ പൊട്ടക്കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു

ആനക്കാംപൊയിലിൽ പൊട്ടക്കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു

0

കോഴിക്കോട്: ആനക്കാംപൊയിലിൽ പൊട്ടക്കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. രാവിലെ പരിശോധനയ്‌ക്കെത്തിയ വനപാലകരാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണപ്പോഴുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമെന്ന് വനപാലകർ വ്യക്തമാക്കി.

പതിനാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ വെള്ളിയാഴ്ച ആനയെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചിരുന്നുവെങ്കിലും അവശനായ ആന സമീപത്ത് കുഴഞ്ഞുവീണു. നിർജ്ജലീകരണമാണ് ആനയുടെ നില വഷളാക്കിയത്.

തുടർന്ന് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ ചികിത്സ നൽകുകയും വനംവകുപ്പ് മരുന്നും വെളളവും എത്തിച്ചു നൽകുകയും ചെയ്തു എങ്കിലും ഫലമുണ്ടായില്ല. അടുത്ത പകലിൽ ആന കാടുകയറുമെന്ന പ്രതീക്ഷ വനംവകുപ്പ് പങ്കുവെച്ചിരുന്നു. കിണറ്റിൻ നിന്ന് പുറത്തെത്തിച്ച ആനയ്ക്ക് കാലിന് സാരമായി പരിക്കേറ്റിരുന്നു. ദിവസങ്ങളായി ആന ആഹാരവും കഴിച്ചിരുന്നില്ല.

തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയിൽ തൊണ്ണൂറിലാണ് കഴിഞ്ഞ ദിവസം കിണറ്റിൽ വീണത്. ഇവിടേക്ക് നാലുകിലോമീറ്ററുകളോളം നടന്നെത്തണമെന്നുളളതാണ് രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ വെല്ലുവിളിയായത്. കിണറിന് സമീപത്തേക്ക് മണ്ണുമാന്തി എത്തിച്ച് കിണറിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. ആന കിണറ്റിൽ വീണിട്ട് മൂന്നുദിവസമായെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.

വനഭൂമിയോട് ചേർന്നാണ് കിണർ അതിനാൽ കാട്ടാന വീണത് പുറത്തറിയാൻ വൈകി. ആനയെ രക്ഷിക്കാൻ നാട്ടുകാരും വനംവകുപ്പും എത്തി. മുമ്പ് ജനവാസ മേഖലയായിരുന്നു ഇവിടം. പതിനഞ്ചോളം കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ കാട്ടുമൃഗങ്ങളുടെ ശല്യത്തെ തുടർന്ന് ആളൊഴിഞ്ഞു. ജോസുകുട്ടി എന്ന കർഷകന്റേതാണ് ആന വീണ തോട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here