ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ്നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബൂട്ടാ സിങ് (86) അന്തരിച്ചു. അകാലിദളിലായിരുന്ന ബൂട്ടാസിങ് 1960-ലാണ് കോൺഗ്രസിൽ ചേർന്നത്.
1962-ൽ മൂന്നാം ലോക്സഭയിലേക്ക് സാധ്ന മണ്ഡലത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രിസ്ഥാനമടക്കമുള്ള നിരവധി പദവികൾ വഹിച്ചിട്ടുണ്ട് ബൂട്ടാസിങ്.
പഞ്ചാബി സാഹിത്യത്തേയും സിഖ് ചരിത്രത്തേയും കുറിച്ചുള്ള സമാഹാരവും സ്പീക്കിങ് സ്റ്റേറ്റ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
1934 മാർച്ച് 21 ന് ജനിച്ച ബൂട്ടാ സിങ് രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നു. കൃഷി, ഗ്രാമവികസന വകുപ്പുകളുടെ മന്ത്രിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും വിശ്വസ്തനായിട്ടാണ് ദേശീയ രാഷ്ട്രീയത്തിൽ ബൂട്ടാസിങ് അറിയപ്പെട്ടിരുന്നത്.ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം അകാൽതക്ത് പുനർ നിർമാണത്തിന് ചുമതല നൽകി ബൂട്ടാ സിങ്ങിൻ്റെ സേവനം ഇന്ദിരാഗാന്ധി പ്രയോജനപ്പെടുത്തിയിരുന്നു.