കർഷക പ്രക്ഷോഭത്തിനിടെ ജിയോയ്ക്കെതിരെ ആക്രമണം; പഞ്ചാബ് മുഖ്യമന്ത്രിക്ക് റിലയന്‍സിന്‍റെ കത്ത്

മുംബൈ: ജിയോ നെറ്റ് വര്‍ക്കുകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയും നടപടി ആവശ്യപ്പെട്ടും റിലയന്‍സ് പഞ്ചാബ് മുഖ്യമന്ത്രിക്ക് കത്തെഴുതി. പഞ്ചാബിലെ ജിയോയുടെ നെറ്റ്വര്‍ക്കിനെതിരെ വ്യാപകമായി അജ്ഞാതര്‍ ആക്രമണം നടത്തുന്നുവെന്നും ഇടപെടണമെന്നുമാണ് റിലയന്‍സ് കത്തില്‍ പറയുന്നത്.

ഡെൽഹി അതിര്‍ത്തിയിലെ കേന്ദ്രം നടപ്പിലാക്കിയ കാര്‍ഷിക ബില്ലിനെതിരായ കര്‍ഷക പ്രക്ഷോഭം നടക്കുന്ന വേളയിലാണ് പഞ്ചാബില്‍ വ്യാപകമായി ജിയോയുടെ സാമഗ്രികള്‍ക്കെതിരെ ആക്രമണം നടന്നത്. 179 മൊബൈല്‍ സിഗ്നല്‍ ടവറുകള്‍ തകര്‍ക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കേന്ദ്രത്തിന്‍റെ കാര്‍‍ഷിക പരിഷ്കാരങ്ങളുടെ ഗുണഭോക്തക്കള്‍ അംബാനി, അദാനി എന്നിവരാണെന്നതാണ് കര്‍ഷക പ്രക്ഷോഭകരുടെ പ്രധാന വാദം. അതിന്‍റെ ചുവട് പിടിച്ചാണ് പഞ്ചാബിലെ ആക്രമണങ്ങള്‍.

നേരത്തെ തന്നെ റിലയന്‍സിന്‍റെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ കര്‍ഷക പ്രക്ഷോഭത്തിന് ഇറങ്ങിയ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. ജിയോയ്ക്കെതിരായ ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു.

അതേ സമയം ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ടവറിന് കേടുപാടുണ്ടാക്കുക തുടങ്ങിയ വിവിധ കേസുകള്‍ പഞ്ചാബിന്‍റെ പലഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജലന്ധറില്‍ ജിയോ ഫൈബര്‍ കേബിള്‍ കത്തിക്കുന്നതും, ജിയോ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു.