ന്യൂഡെൽഹി: കേരളത്തിൽ എംപിമാർ രാജിവച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങുന്നതിനോടു യോജിപ്പില്ലെന്നു കോൺഗ്രസ് ഹൈക്കമാൻഡ്. ജയസാധ്യത കണക്കിലെടുത്ത് ഏതാനും എംപിമാരെ മത്സരിപ്പിക്കണമെന്ന ആവശ്യം നിലവിൽ പരിഗണനയിലില്ല. കെപിസിസി നേതൃത്വവും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 52 സീറ്റ് മാത്രം നേടിയ കോൺഗ്രസിന് എംപിമാരെ തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അയയ്ക്കാനാവാത്ത സ്ഥിതിയാണെന്നു ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും പാർട്ടി സമാന നിലപാട് സ്വീകരിക്കും.
ഏതെങ്കിലും മണ്ഡലത്തിൽ ജയസാധ്യതയുള്ള സ്ഥാനാർഥിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ, സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടാൽ മാത്രം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യം പിന്നീട് പരിഗണിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കണമെന്ന സന്ദേശം സംസ്ഥാന ഘടകങ്ങൾക്കു നൽകും.
ഒരാൾക്ക് ഇളവ് നൽകിയാൽ സമാന ആവശ്യവുമായി കൂടുതൽ പേർ രംഗത്തുവരുമെന്നാണു വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി നേതൃത്വവുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയും ഇക്കാര്യം വ്യക്തമാക്കും.
തങ്ങളുടെ മണ്ഡലത്തിലുൾപ്പെട്ട ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാർഥിയാക്കാവുന്ന 2 പേരുകൾ വീതം നൽകാൻ എംപിമാരോട് ആവശ്യപ്പെടും. ഗ്രൂപ്പ് താൽപര്യങ്ങൾ മാറ്റിവച്ച് ജയസാധ്യതയ്ക്കു മുൻതൂക്കം നൽകണമെന്ന നിർദേശവും നൽകും. കെപിസിസി നേതൃത്വം നൽകുന്ന സ്ഥാനാർഥി പട്ടികയ്ക്കൊപ്പം എംപിമാർ കൈമാറുന്ന പേരുകളും ഹൈക്കമാൻഡ് പരിശോധിക്കും