കോഴിക്കോട്: ചെറുവണ്ണൂർ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപ്പിടിത്തം മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ നിയന്ത്രണ വിധേയമാക്കി. തീ നിയന്ത്രണ വിധേയമാക്കിയതായി ജില്ലാകളക്ടർ സാംബശിവ റാവു ആണ് അറിയിച്ചത്. രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എങ്ങനെയാണ് തീ പടർന്നതെന്ന് വ്യക്തമല്ല.
തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന് ലൈസൻസ് ഇല്ലായിരുന്നുവെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് വ്യക്തമാക്കി. തീപ്പിടിത്തം ഉണ്ടായിരുന്നപ്പോൾ പതിനഞ്ചോളം ആളുകൾ കെട്ടിടത്തിൽ ഉണ്ടായിരുന്നതായും കൃത്യസമയത്ത് എല്ലാവരെയും ഒഴിപ്പിക്കാനായെന്നും മേയർ പറഞ്ഞു.
തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. 20 യൂണിറ്റ് ഫയർ ഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സമീപത്ത് തന്നെ പോലീസ് സ്റ്റേഷനുണ്ടായിരുന്നതിനാൽ തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ അടിയന്തര നടപടികൾ സ്വീകരിക്കാനായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
ആക്രിക്കടയ്ക്ക് സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ തീപ്പിടിത്തം ഉണ്ടായ ഉടൻ പോലീസ് എടുത്തുമാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. നല്ലളം പോലീസിന്റെ നേതൃത്വത്തിൽ തന്നെ സമീപത്തുണ്ടായിരുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
സമീപത്ത് കാർഷോറൂമുകൾ ഉൾപ്പെടെയുള്ള നിരവധി വ്യാപാര സ്ഥാപനങ്ങൾ ഉള്ളതിനാൽ തീ പടരുന്നത് തടയാനുള്ള ശ്രമത്തിലായിരുന്നു ഫയർഫോഴ്സ്. ആക്രിസാധനങ്ങൾക്ക് തീപിടിച്ചത് മൂലമുണ്ടായ കനത്ത പുക രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു. ഒരു ഭാഗത്ത് തീയണയ്ക്കുമ്പോൾ മറുഭാഗത്ത് തീ ആളിപ്പടരുകയായിരുന്നു. ഇതാണിപ്പോൾ നിയന്ത്രണവിധേയമാക്കിയത്.