കൊല്ലം : പെരുമ്പുഴയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് സമീപം അടുത്ത ബന്ധുവായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പുഴ സ്വദേശി മിനി(40) യുടെ മൃതദേഹമാണ് ഇല്ലം പള്ളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്റെ വീടിന് സമീപം കണ്ടെത്തിയത്.ഇന്ന് പുലർച്ചെയാണ് ജലജ ഗോപന്റെ വീട്ടിലെ കിണറിന് സമീപം ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീട് നിർമാണവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. മരിച്ച മിനിയും ജലജ ഗോപനും അടുത്ത ബന്ധുക്കളാണ്. ജലജ ഗോപന്റെ ഭർത്താവ് കോൺട്രാക്റ്ററാണ്. ഇയാളാണ് മിനിയുടെ വീട് നിർമാണത്തിന്റെ കരാർ ഏറ്റടുത്തിരുന്നത്.
എന്നാൽ മൂന്ന് വർഷമായിട്ടും നിർമാണം പൂർത്തീകരിച്ചിരുന്നില്ല. ഒമ്പത് ലക്ഷത്തോളം രൂപയ്ക്കാണ് കരാർ നൽകിയിരുന്നതെന്നും വീണ്ടും പണം ആവശ്യപ്പെട്ടുവെന്നുമാണ് മരിച്ച മിനിയുടെ അമ്മയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായതായും മിനിക്ക് മർദ്ദനമേറ്റതായും അതിന്റെ മാനസിക വിഷമത്തിലായിരുന്നു മിനി എന്നും അമ്മ ആരോപിച്ചു.
മിനിയുടെ ബന്ധുക്കളുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.