റിയാദ് : സൗദി അറേബ്യയിലേക്കുള്ള കര, വ്യോമ, കടൽ മാർഗങ്ങളിലൂടെയുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ജനിതക മാറ്റം സംഭവിച്ച കൊറോണ വ്യാപനം കണക്കിലെടുത്ത് ഡിസംബർ 20 മുതൽ ഒരാഴ്ചത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഡിസംബർ എട്ട് മുതൽ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ, പുതിയ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട ഏതെങ്കിലും രാജ്യത്തു നിന്നോ സൗദിയിലെത്തിയവർ രാജ്യത്തേക്ക് പ്രവേശിച്ച തീയതി മുതൽ രണ്ടാഴ്ചത്തേക്ക് ഹോം ക്വാറൻറീനിൽ കഴിയണമെന്ന് നിർദേശിച്ചിരുന്നു.
ആവശ്യമെങ്കിൽ വിലക്ക് നീട്ടിയേക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അന്ന് തന്നെ സൂചിപ്പിച്ചിരുന്നു.
അതേ സമയം ഇന്നലെ മുതൽ സൗദി അറേബ്യയിലുള്ള വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്.