തിരുവനന്തപുരം: പ്രതിപക്ഷവും ബിജെപിയും ഗ്രൂപ്പ് വഴക്കിൽ കൂത്താടുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന് വഴിവിട്ട പിൻവാതിൽ നിയമനങ്ങൾ നടത്താൻ ഉഷാറായി സർക്കാർ. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുമ്പ് എല്ലാ സർവകലാശാലകളിലെയും ഒഴിവുള്ള അധ്യാപക തസ്തികകളിൽ നിയമനം നടത്താനാണ് സിപിഎം തീരുമാനം.
ഇതിൻ്റെ ആദ്യ നടപടിയെന്നോണം ഉത്തരക്കടലാസ് കടത്തിയതിനു ശിക്ഷിക്കപ്പെട്ട അധ്യാപകന് പ്രൊഫസർ നിയമനം നൽകാൻ കേരള യൂണിവേഴ്സിറ്റി സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസ് പോലീസ് പിടിച്ചെടുത്ത സംഭവത്തിൽ ഉത്തരവാദിയെന്ന് സർവകലാശാലയുടെ അന്വേഷണ സമിതി കണ്ടെത്തിയ അധ്യാപനായ അബ്ദുൾ ലത്തീഫിനാണ് പ്രൊഫസർ നിയമനം നൽകുന്നത്.
സംഭവത്തിൽ ഉത്തരവാദിയെന്ന് കണ്ടെത്തിയ ഇദ്ദേഹത്തെ പരീക്ഷാ ജോലികളിൽ നിന്ന് സ്ഥിരമായി ഡിബാർ ചെയ്യുകയും ശിക്ഷണ നടപടിയുടെ ഭാഗമായി കോളേജിൽനിന്ന് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സംഭവ സമയത്ത് യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ ചുമതല വഹിച്ച അധ്യാപനായിരുന്നു അബ്ദുൾ ലത്തീഫ്.
രാഷ്ട്രപതിയിൽനിന്ന് അറബിക് ഭാഷ ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം നേടിയ അപേക്ഷകരെയടക്കം ഒഴിവാക്കിയാണ് കേരള സർവകലാശാലയിൽ അറബിക് പ്രൊഫസറായി അബ്ദുൾ ലത്തീഫിനെ നിയമിക്കാൻ ഇന്നലെ ചേർന്ന സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്. സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ നാളെ ചേരുന്ന സിണ്ടിക്കേറ് യോഗം അംഗീകരിക്കും.
എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസ് നൽകുന്നതിനും പരീക്ഷകളിൽ കൃത്രിമം കാണിക്കുന്നതിനും വിദ്യാർഥികളെ സഹായിച്ചതിന്റെ പേരിൽ സർവകലാശാലയുടെയും സർക്കാരിന്റെയും ശിക്ഷാനടപടികൾക്ക് വിധേയനായ അധ്യാപകനെ സർവകലാശാലയുടെ തന്നെ പഠനവകുപ്പിൽ പ്രൊഫസ്സാറായി നിയമനം നൽകരുതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസ്തുത നടപടി പുനപ്പരിശോധിക്കാൻ കേരളാ വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.