പത്തനംതിട്ട : വോട്ടെടുപ്പിൽ നിന്ന് എസ്ഡിപിഐ വിട്ടുനിന്നതോടെ കോൺഗ്രസ് വിമതരുടെ പിന്തുണയിൽ പത്തനംതിട്ട നഗരസഭയിലെ ഭരണം എൽഡിഎഫിന്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് പത്തനംതിട്ട നഗരസഭയുടെ ഭരണം എൽഡിഎഫിന് ലഭിക്കുന്നത്.
കോൺഗ്രസ് വിമതരായ മൂന്ന് സ്വതന്ത്രരുടേതുൾപ്പെടെ 16 വോട്ടുകൾ എൽഡിഎഫിലെ ചെയർമാൻ സ്ഥാനാർഥി ടി.സക്കീർ ഹുസൈന് ലഭിച്ചു. 13 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്.
മൂന്ന് അംഗങ്ങളുള്ള എസ്ഡിപിഐ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അതേസമയം എൽഡിഎഫുമായുള്ള രഹസ്യധാരണ പ്രകാരമാണ് എസ്ഡിപിഐ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
32 അംഗ പത്തനംതിട്ട നഗരസഭയിൽ യുഡിഎഫും എൽഡിഎഫും 13 സീറ്റുകളിൽ വീതമായിരുന്നു വിജയിച്ചിരുന്നത്. മൂന്ന് സീറ്റുകളിൽ എസ്ഡിപിഐയും മൂന്നിടങ്ങളിൽ കോൺഗ്രസ് വിമതരും വിജയിച്ചു.
അതേ സമയം എൽഡിഎഫിന് വോട്ട് ചെയ്ത കോൺഗ്രസ് വിമത ആമിന ഹൈദരാലി തങ്ങളുടെ പിന്തുണയോടെയാണ് ജയിച്ചതെന്ന അവകാശവാദം എസ്ഡിപിഐ ഉയർത്തിയിരുന്നു.