Home State ഓപ്പറേഷൻ പി- ഹണ്ട്; കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച 41 പേർ കൂടി അറസ്റ്റിൽ

ഓപ്പറേഷൻ പി- ഹണ്ട്; കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച 41 പേർ കൂടി അറസ്റ്റിൽ

0

തിരുവനന്തപുരം: ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് 41 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി അവർ ഉൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ പി- ഹണ്ട് എന്ന പദ്ധതി പോലീസ് നടപ്പിലാക്കുന്നത്.

സൈബർ ഡോമിന്റെ കീഴിലുള്ള കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലൊറേഷൻ ടീമാണ് ഓൺലൈൻ ലോകത്തെ ഇത്തരം കുറ്റവാളികളെ കണ്ടെത്തി വിവരം ശേഖരിക്കുന്നത്. പി- ഹണ്ടിന്റെ ഭാഗമായി 596 കേന്ദ്രങ്ങളെ തിരിച്ചറിയുകയും അവ ജില്ലാ പോലീസ് മേധാവികൾക്ക് തരംതിരിച്ച് കൈമാറുകയും ചെയ്തു. തുടർന്ന് 320 ടീമുകളായി തിരിഞ്ഞ് ഡിസംബർ 27 ഞായറാഴ്ച ജില്ലാ പോലീസ് മേധാവികളുടെ മേൽനോട്ടത്തിൽ സംസ്ഥാനത്തെമ്പാടും കണ്ടെത്തിയ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയായിരുന്നു. ഈ നടപടിയിലാണ് 41 പേർ പിടിയിലായത്.

റെയ്ഡിന്റെ ഭാഗമായി 392 ഡിവൈസുകൾ പിടിച്ചെടുത്തു. മൊബൈൽ ഫോണുകൾ, ടാബുകൾ, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ എന്നിവയാണ് പിടിച്ചെടുത്തത്. 339 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറു മുതൽ 15 വയസ് വരെയുള്ള കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഇവയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങൾ അധികവും അതാത് പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളുടേതാണെന്ന് വ്യക്തമായിട്ടുണ്ട്.

അറസ്റ്റിലായവരിൽ അധികവും യുവാക്കളാണ്. ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെ ഉന്നത ജോലികൾ ചെയ്യുന്നവരാണ് അധികവും. ഇവരിൽ ചിലർ കുട്ടികളെ കടത്തുന്നവരാണെന്ന സംശയവും പോലീസിനുണ്ട്. ഇത്തരത്തിലുള്ള ചില ചാറ്റുകൾ ഇവരുടെ ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കുട്ടികളുടെ നഗ്ന ചിത്രങ്ങൾ എടുക്കുകയോ അവ പ്രചരിപ്പിക്കുകയോ ശേഖരിച്ച് സൂക്ഷിക്കുകയോ ചെയ്യുന്നത് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനും 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാനും ഇടയാക്കുന്ന കുറ്റകൃത്യമാണ്. ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവരേപ്പറ്റി വിവരം ലഭിച്ചാൽ അത് പോലീസിന്റെ ഹൈടെക് സെല്ലിനെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here