പ്രായം മറന്ന് വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചത് സ്വത്തു മോഹിച്ചെന്ന് അരുണിന്റെ കുറ്റസമ്മതം

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് കൊല്ലപ്പെട്ട ശാഖയുടെ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ ഇന്നു നടക്കും. ശാഖയെ പ്രായം മറന്ന് വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചത് സ്വത്തു മോഹിച്ചെന്ന് അരുൺ പോലീസിനോട് മൊഴിനൽകി.

വിവാഹത്തിന്റെ കാര്യം അടുത്ത ചില സുഹൃത്തുക്കൾക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. താൻ വിവാഹിതനാണെന്ന കാര്യം വീട്ടുകാർക്ക് അറിയില്ലെന്നും അരുൺ പോലീസിനോട് വെളിപ്പെടുത്തി. പ്രായത്തിൽ കൂടിയ സ്ത്രീയുമായുള്ള വിവാഹത്തിന്റെ കാര്യം പറഞ്ഞ് കൂട്ടുകാർ പലപ്പോഴും കളിയാക്കിയിരുന്നതും തന്നിൽനിന്ന് ഒരു കുഞ്ഞു വേണമെന്ന ശാഖയുടെ ആവശ്യവും അസ്വസ്ഥനാക്കിയിരുന്നു.

അതേസമയം കൊലപാതകം നടത്തിയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. ഇത് വരും മണിക്കൂറുകളിൽ നിന്നുള്ള ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു. ഇതിലേക്കായി ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചുവരികയാണ്.

ബ്യൂട്ടീഷനും എൽഐസി ഏജന്റുമായ ശാഖ പരിചയപ്പെട്ട നാൾ മുതൽ സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നു. എന്നാൽ അടുത്തിടെ ശാഖ വിവാഹ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചത് അരുണിനെ കൂടുതൽ അസ്വസ്ഥനാക്കി. ഇതുസംബന്ധിച്ച് വഴക്കുകൾ പതിവായിരുന്നു.

ശനിയാഴ്ച രാവിലെയാണ് വീട്ടിനുള്ളിലെ ഹാളിൽ അബോധാവസ്ഥയിൽ ശാഖയെ കണ്ടെത്തിയത്. കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. വൈദ്യുത അലങ്കാര വിളക്കിൽ നിന്ന് ഷോക്കേറ്റു എന്നാണ് ശാഖയുടെ ഭർത്താവ് അരുൺ നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്. എന്നാൽ ശാഖയെ അപകടപ്പെടുത്തി എന്ന നിഗമനത്തിൽ എത്തി നിൽക്കുകയാണ് പോലീസ്.

ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് 26 കാരനായ അരുണും 51കാരിയായ ശാഖയും തമ്മിൽ വിവാഹം കഴിക്കുന്നത്. മതാചാര പ്രകാരമായിരുന്നു വിവാഹം. വിവാഹദിവസം അരുണിന്റെ കൂടെ ആകെ അഞ്ച് പേർ മാത്രമാണുണ്ടായിരുന്നത്. വീട്ടുകാരോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. മതാചാരപ്രകാരം നടന്ന ചടങ്ങിൽ ബന്ധുക്കളാരും ഇല്ലാതിരുന്നത് സംശയമുണർത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.

വിവാഹത്തിന് ശേഷം ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. മരങ്ങൾ മുറിച്ചുവിറ്റതിലൂടെ ലഭിച്ച 10 ലക്ഷം രൂപ ശാഖ അരുണിന് നൽകിയിരുന്നു. കാറും വാങ്ങിച്ചുനൽകി. ദിവസങ്ങൾക്ക് മുമ്പ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾക്കായി പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു.