ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചയാളെ കാൺപൂരിൽ പിടികൂടി

ന്യൂഡെൽഹി: ബംഗ്ലാദേശ് കോടതി വധശിക്ഷ വ്യക്തിയെ പിടികൂടി. 2013 ൽ വധശിക്ഷയ്ക്ക് വിധിച്ച മോസം അലിയാണ് ക്രൈം ബ്രാഞ്ചിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് കാൺപൂരിൽ നിന്നും പിടികൂടിയത്.
2005 ൽ ബംഗ്ലാദേശിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിലാണ് അലിക്ക് വധശിക്ഷ വിധിച്ചിരുന്നത്. എന്നാൽ ഇതിന് ശേഷം ഇയാൾ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.

മറ്റ് പല കേസുകളിലും പ്രതിയാണ് അലി. അഞ്ച് വർഷങ്ങൾക്ക് ശേഷം 2010 ൽ പ്രതികൾക്ക് ജാമ്യം ലഭിച്ചു. അപ്പോഴാണ് അലി സുഹൃത്തിനൊപ്പം ഇന്ത്യയിലേക്ക് അനധികൃതമായി കടന്നത്. തട്ടിക്കൊണ്ടുപോകൽ, കവർച്ച, കൊലപാതകം എന്നീ കുറ്റകൃത്യങ്ങൾ നടത്തിയതിനാണ് ഇയാൾക്ക വധശിക്ഷ വിധിച്ചത്.

2010 ൽ ഇന്ത്യയിലെത്തിയ അലി ഡെൽഹിയിലും ബെംഗളൂരുവിലുമായി 10 വർഷം താമസിച്ചു. 2013 ലാണ് ബംഗ്ലാദേശ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. എന്നാൽ അപ്പോഴേക്കും ഇയാൾ ഇന്ത്യയിൽ താമസമാക്കിയിരുന്നു. ബംഗളൂരുവിൽ ആക്രിസാധങ്ങൾ വിൽക്കുന്ന കട നടത്തുകയായിരുന്നു ഇയാൾ.

കഴിഞ്ഞ ദിവസമാണ് കാൺപൂരിലെത്തിയ അലിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിസ്റ്റളും രണ്ട് വെടിയുണ്ടകളും പ്രതിയിൽ നിന്നും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബംഗ്ലാദേശിലേക്ക് തിരിച്ച് പോയെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. ആയുധ നിയമവും ഫോറിൻ ആക്ടും ചുമത്തി ഇയാൾക്കെതിരെ ഡെൽഹി പോലീസ് കേസെടുത്തു. ബംഗ്ലാദേശ് എംബസ്സിയെ വിവരമറിയിച്ചതായും പോലീസ് പറഞ്ഞു