മുംബൈ: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 30കാരനെ ആൾകൂട്ടം തല്ലിക്കൊന്നു. സാന്താക്രൂസിനടുത്ത് മുക്താനന്ദ് പാർക്കിൽ വെള്ളിയാഴ്ചയാണ് സംഭവം. സജ്ജാദ് ഖാൻ എന്നയാളാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. എന്നാൽ ഇവരെ അറസ്റ്റ് ചെയ്തോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. പാർക്കിന് സമീപത്തെ നിർമാണ സ്ഥലത്ത് വെച്ച് ഖാൻ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ച് പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ക്രൂരമായി മർദ്ദനമേറ്റ ഇയാൾ ഓട്ടോറിക്ഷയിൽ കയറിക്കിടക്കുകയായിരുന്നു. രാവിലെ ഓട്ടോറിക്ഷ ഡ്രൈവർ വണ്ടിയെടുക്കാൻ എത്തിയ വേളയിലാണ് അബോധാവസ്ഥയിൽ കിടക്കുന്ന ഖാനെ കണ്ടത്. ശേഷം ഇയാളെ ബാന്ദ്രയിലുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഇയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. അഞ്ചോ ആറോ മോഷണ കേസുകളിൽ പ്രതിയാണ് മരിച്ച സജ്ജാദെന്ന് എബിപി റിപ്പോർട്ട് ചെയ്തു.