Home State ജാതിക്കൊല; അനീഷിനെ ഭീഷണിപ്പെടുത്തിയതിന് പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പിതാവ്

ജാതിക്കൊല; അനീഷിനെ ഭീഷണിപ്പെടുത്തിയതിന് പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പിതാവ്

0

പാലക്കാട്: കുഴൽമന്ദം ​തേങ്കുറുശ്ശിയിലെ ജാതിക്കൊലയിൽ അനീഷിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് അനീഷിന്‍റെ പിതാവ് ആറുമുഖന്‍. വീട്ടിലെത്തിയ അമ്മാവൻ സുരേഷ് ഹരിതയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. നാലു തവണ സുരേഷ് വീട്ടിൽ വന്നിരുന്നു.

ഒരു ഞായറാഴ്ച ദിവസം വീട്ടിൽ വന്ന സുരേഷിനെ മടക്കി അയച്ചിരുന്നു. കുട്ടികൾ ഓൺലൈൻ ക്ലാസിന് ഉപയോഗിച്ചിരുന്ന ഫോൺ സുരേഷ് ബലമായി എടുത്തു കൊണ്ടു പോയിരുന്നു. പൊലീസിൽ പരാതി നൽകിയപ്പോൾ തെരഞ്ഞെടുപ്പിന്‍റെ ജോലിയിലാണെന്നാണ് എസ്ഐ പറഞ്ഞതെന്ന് അറുമുഖൻ മാധ്യമങ്ങളോട് പറഞ്ഞു.

ഹരിതയെ ഫോണിൽ വിളിച്ച പിതാവ് പ്രഭുകുമാർ, 90 ദിവസം മാത്രമേ അനീഷ് ജീവിച്ചിരിക്കൂവെന്ന് ഭീഷണിപ്പെടുത്തി. അതുപോലെ മകനെ അവർ കൊലപ്പെടുത്തിയെന്നും അറുമുഖൻ പറഞ്ഞു.

അമ്മാവൻ സുരേഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും ഫോൺ വാങ്ങി കൊണ്ടു പോയിരുന്നതായി അനീഷിൻ്റെ ഭാര്യ ഹരിതയും പറഞ്ഞു. അതേസമയം, വടിവാളും കമ്പിയും ഉപയോഗിച്ചാണ് അനീഷിനെ പ്രതികളായ പ്രഭുകുമാറും സുരേഷും ആക്രമിച്ചതെന്ന് ദൃക്സാക്ഷിയായ സഹോദരൻ അരുൺ പറഞ്ഞു.

സംഭവദിവസം വൈകീട്ട് ആറരയോടെ സോഡയും മറ്റ് സാധനങ്ങളും വാങ്ങുന്നതിനായാണ് അനീഷും അരുണും കടയിൽ പോയത്. കടയിൽ നിന്ന് ബൈക്കിൽ തിരിച്ചു വരുന്ന വഴി തേങ്കുറുശ്ശി മാനാംകുളമ്പ്​ സ്​കൂളിന്​ സമീപത്തുവെച്ചാണ് അനീഷിനെ നേരെ ആക്രമണമുണ്ടായത്.

ആക്രമണത്തിന് ശേഷം അനീഷിനെ സമീപത്തെ ഓടയിൽ തള്ളിയ പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പ്രദേശ വാസികളാണ് അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്. എന്നാൽ, ഗുരുതര പരിക്കേറ്റ അനീഷിനെ രക്ഷിക്കാനായില്ല.

മൂന്ന്​ മാസം മുമ്പാണ്​ സ്​കൂൾ കാലം തൊട്ട്​ പ്രണയിച്ച ഹരിതയും അനീഷും തമ്മിലുള്ള​ രജിസ്റ്റർ വിവാഹം നടന്നത്​. വ്യത്യസ്ത ജാതിയിൽപ്പെട്ട ഇവരുടെ വിവാഹത്തിൽ ഹരിതയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. ഹരിതയുടെ കുടുംബത്തിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് ഒന്നര മാസമായി അനീഷ് ഒളിച്ച് താമസിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് മാസം പൂർത്തിയാകുന്നതിന്‍റെ തലേ ദിവസമാണ് അനീഷ് കൊല്ലപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here