രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചില്‍; രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ കണ്ടതിനെത്തുടര്‍ന്നാണ് നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് പ്രവേശിപ്പിച്ചത്. ഇതു സംബന്ധിച്ച് ആശുപത്രി വാര്‍ത്താക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ ഒന്നരയാഴ്ചയായി പുതിയ ചിത്രം ‘അണ്ണാത്തെ’യുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുത്തുവരികയായിരുന്നു രജനി. എന്നാല്‍ ചിത്രീകരണസംഘത്തിലെ എട്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു.

രജനീകാന്തിന് നടത്തിയ കൊറോണ പരിശോധനയില്‍ നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും അദ്ദേഹം ക്വാറന്‍റൈനില്‍ പ്രവേശിച്ചിരുന്നു. മെഡിക്കല്‍ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തുന്നുമുണ്ടായിരുന്നു.

നിലവിലും കൊറോണ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും രക്തസമ്മര്‍ദ്ദത്തിലെ കാര്യമായ ഏറ്റക്കുറച്ചിലുകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ ആവുന്നതുവരെ നിരീക്ഷണം തുടരുമെന്നും അതിനുശേഷമേ ഡിസ്‍ചാര്‍ഡ് ചെയ്യൂവെന്നും അപ്പോളോ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മറ്റ് ആരോഗ്യ സൂചകങ്ങളെല്ലാം സാധാരണമായി തുടരുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.