വാഗമണ്ണിലെ ലഹരിവിരുന്ന്; പിടിയിലായ നടി ‌ബ്രിസ്റ്റിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ ഉന്നത ഇടപെടൽ

കൊച്ചി: വാഗമണ്ണില്‍ ലഹരി വിരുന്നിനെത്തി പിടിയിലായ മോഡലും നടിയുമായ ബ്രിസ്റ്റിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ കൊച്ചിയില്‍നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും മലയാളത്തിലെ പ്രമുഖ സിനിമാനടന്റെയും ഇടപെടലെന്ന റിപ്പോർട്ട് .നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ഉള്‍പ്പെടെ ചെയ്തിട്ടുള്ള നടന്‍, സംഭവ സമയത്ത് വാഗമണ്ണില്‍ മറ്റൊരു റിസോര്‍ട്ടിലുണ്ടായിരുന്നു.

ബ്രിസ്റ്റിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം തന്റെ പൊലീസ് ബന്ധങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. ഇതിനിടെ കൊച്ചിയിലെ പൊലീസുകാരില്‍ ഒരാളും ഇവര്‍ക്കായി ഇടപെടല്‍ നടത്തിയെന്നാണ് റിപ്പോർട്ട്.
ഇവര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ആദ്യം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അന്വേഷണം ശക്തമായതോടെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

നടിയുടെ കൈവശം വാണിജ്യ അളവിലുള്ള ലഹരിമരുന്ന് കണ്ടെത്തിയില്ല എന്ന ന്യായം പറഞ്ഞായിരുന്നു വിട്ടയച്ചത്. അതേസമയം കേസില്‍ എക്‌സൈസ് ഇന്റലിജന്‍സും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘം അന്വേഷണം ശക്തമാക്കുകയും ഇവരുടെ പങ്ക് വ്യക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡിയില്‍ എടുത്തത് എന്നാണ് വിവരം.