എടക്കര: തമിഴ്നാട് വനമേഖലയില്‍നിന്ന് മുണ്ടേരി വനത്തിലെത്തിയ കൊലയാളി ആനക്കുവേണ്ടിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. ബുധനാഴ്ചയും വാണിയംപുഴ വനം ജീവനക്കാര്‍ പ്ലാൻ്റേഷന്‍ ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആന കോഴിപ്പാറ വനമേഖലയിലേക്ക് കടന്നതായാണ് വിവരം. ഇവിടെനിന്ന് ചോലാടി, ചേരമ്പാടി വനത്തിലേക്ക് രണ്ട് കിലോമീറ്റര്‍ ദൂരമാണുള്ളത്.
വാണിയംപുഴ പ്ലാൻ്റേഷനിലെ ടാപ്പിങ് തൊഴിലാളികള്‍ക്ക് നേരെ ആക്രമണശ്രമം നടത്തിയശേഷം ആന തമിഴ്നാട് വനത്തിലേക്ക് കടന്നതായാണ് ആദിവാസികള്‍ പറയുന്നത്. ഈ വിവരം ഗൂഡല്ലൂര്‍ ഡിഎഫ്ഒയെ അറിയിച്ചു.
തമിഴ്നാട്ടില്‍ പത്തുപേരെ കൊലപ്പെടുത്തിയ കൊമ്പനെ തമിഴ്നാട് വനം അധികൃതര്‍ അഞ്ച് വര്‍ഷമായി നിരീക്ഷിച്ചുവരുകയായിരുന്നു. ഒരാഴ്ച മുമ്പ് മയക്കുവെടിവച്ചതിെനത്തുടര്ന്ന് മുണ്ടേരി വനമേഖലയിലേക്ക് ചേക്കേറുകയായിരുന്നു. തുടര്‍ന്ന് കേരള-തമിഴ്നാട് വനസേനകള് സംയുക്തമായി മുണ്ടേരി വനത്തില്‍ തിരച്ചില്‍ നടത്തി കൊലയാളി കൊമ്പൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച മുതുമല ആനവളര്‍ത്തു കേന്ദ്രത്തിലെ വെറ്ററിനറി ഡോക്ടര്‍ രാജേഷ്കുമാറിൻ്റെ നേതൃത്വത്തില്‍ മയക്ക് വെടിവെക്കുന്നതിനുള്ള സാധ്യാതാപഠനവും നടത്തിയിരുന്നു.
എന്നാൽ, കേരള വനത്തില്‍വച്ച് മയക്കുവെടി വെക്കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. തല്ക്കാലം വാണിയംപുഴ റബര്‍ പ്ലാൻ്റേഷനിലെ തൊഴിലാളികള്‍ക്കും സമീപത്തെ കുമ്പളപ്പാറ കോളനിയിലെ ആദിവാസികള്‍ക്കും അപകടമുണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ മാര്ട്ടിന് ലോവല്‍ പറഞ്ഞു. ഇതിനാവശ്യമായ മുന്നറിയിപ്പുകള്‍ നല്കി.
ഒരുമാസം കഴിയുമ്പോഴേക്കും ആനയുടെ മദപ്പാടുകള്‍ ഇല്ലാതാവുമെന്നും അതോടെ ആനയില്‍നിന്നുള്ള അപകടസാധ്യത കുറയുമെന്നും ഡിഎഫ്ഒ പറഞ്ഞു.
അതേസമയം, തമിഴ്നാട്ടില്‍ നിന്നെത്തിയെന്ന് പറയുന്ന ഈ ഒറ്റക്കൊമ്പന് കഴിഞ്ഞ ഒക്ടോബറില്‍ മുണ്ടേരി വനമേഖലയിലുണ്ടായിരുന്നതായി കുമ്പളപ്പാറ ആദിവാസി കോളനിയിലെ മുതിര്‍ന്ന അംഗങ്ങള്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് തണ്ടന്‍കല്ല് കോളനിയിലെ ജയനെ കൊലപ്പെടുത്തിയത് ഈ ആനയാണെന്ന് സംശയിക്കുന്നുണ്ട്.