ലണ്ടൻ: ബ്രിട്ടണിൽ കണ്ടെത്തിയ വ്യാപനനിരക്ക് കൂടിയ വൈറസിന് പുറമെ മറ്റൊരു മാരക പ്രഹര ശേഷിയുള്ള വൈറസ് കൂടി. ഇതിന് ദക്ഷിണാഫ്രിക്കയുമായി ബന്ധമുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്ക്. ജനികതമാറ്റം സംഭവിച്ച വൈറസിന്റെ വകഭേദം രണ്ടു കൊറോണ രോഗികളിൽ തിരിച്ചറിഞ്ഞതായും ഇവർക്ക് കഴിഞ്ഞയാഴ്ചകളിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ബ്രിട്ടനിലെത്തിയ വ്യക്തികളുമായി സമ്പർക്കമുണ്ടായതായും മാറ്റ് ഹാൻകോക്ക് മാധ്യമങ്ങളോട് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതായും രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർധനവിന് പിന്നിൽ പുതിയ വൈറസായിരിക്കുമെന്നും ദക്ഷിണാഫ്രിക്കൻ ആരോഗ്യവകുപ്പ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
ബ്രിട്ടനിൽ കണ്ടെത്തിയ വൈറസിന്റെ വകഭേദത്തേക്കാൾ വ്യാപനത്തോത് കൂടിയ വൈറസാണ് ഇത്. അതിനാൽ തന്നെ ആശങ്ക വർധിക്കുന്നതായും ഹാൻകോക്ക് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്തവരും അവരുമായി അടുത്ത സമ്പർക്കമുണ്ടായവരും ക്വാറന്റീനിൽ കഴിയണമെന്ന് ഹാൻകോക്ക് നിർദേശിച്ചു.
ദക്ഷിണാഫ്രിക്കയിൽ നിന്ന് ബ്രിട്ടനിലേക്ക് യാത്രാവിലക്കേർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ലോകത്തെ മിക്ക രാജ്യങ്ങളും ബ്രിട്ടനിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ബ്രിട്ടനിൽ കണ്ടെത്തിയ വൈറസ് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസിൽ നിന്ന് വ്യത്യസ്തമാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ സൂസൻ ഹോപ്കിൻസ് പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വൈറസിനെ നിയന്ത്രിക്കാമെന്നും ഇതിനെതിരെ വാക്സിൻ ഫലപ്രദമാകുമെന്നും പ്രതീക്ഷിക്കുന്നതുമായി അവർ കൂട്ടിച്ചേർത്തു. വൈറസിന്റെ വിവിധ വകഭേദങ്ങളെ പ്രതിരോധിക്കാൻ കൊറോണ വാക്സിനുകൾക്ക് കഴിയുമെന്ന് സൂസൻ ഹോപ്കിൻസ് പറഞ്ഞു.